തിരുവനന്തപുരം: തുടർച്ചയായി ഇന്ധന വില വർധിപ്പിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. കുത്തിച്ചുയരുന്ന ഇന്ധനവില അവശ്യസാധനങ്ങളുടെ വില വർധനവിന് വഴിവെക്കും. ജനം ദുരിതമനുഭിക്കുമ്പോൾ ഇന്ധനവിലയിലെ നികുതി കുറച്ച് ആശ്വാസം നൽകാനുള്ള ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ടെന്നും മുല്ലപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ ഇരുട്ടടി. കോവിഡ് വ്യാപനം രൂക്ഷമാവുകയും മിക്ക സംസ്ഥാനങ്ങളും ലോക്ഡൗണിലേക്ക് പോകുകയും ചെയ്യുമ്പോഴാണ് എണ്ണ കമ്പനികളുടെ കൊള്ളയ്ക്ക് കേന്ദ്ര സർക്കാർ ഒത്താശ നൽകുന്നത്. ഇന്ധനവില വർധനവിലൂടെ ജനങ്ങളുടെ മേൽ അമിത നികുതി ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.