ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഒമ്പത് ഷട്ടറുകൾ 120 സെന്റി മീറ്റർ (1.20ാ) അധികമായാണ് ഉയർത്തിയത്. ഇതോടെ, 12654.09 ക്യുസെക്‌സ് ജലമാണ് പെരിയാറിലേക്ക് ഒഴുകി എത്തുന്നത്.സീസണിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തുറന്നുവിടുന്ന ഏറ്റവും വലിയ അളവാണിത്.

ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ജലനിരപ്പ് ഉയർന്നതോടെയാണ് മുല്ലപ്പെരിയാറിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്. രാത്രി 8.30 മുതൽ നിലവിൽ തുറന്നിരിക്കുന്ന 9 ഷട്ടറുകൾ 120 സെന്റിമീറ്റർ അധികമായി ഉയർത്തി 12654.09 ക്യുസെക്‌സ് ജലം പുറത്തുവിടുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിപ്പ് നൽകിയിരുന്നു. 141.90 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്.

എന്നാൽ അണക്കെട്ടിന്റെ ഷട്ടർ രാത്രിയിൽ തുറന്നുവിടുന്നതിന് എതിരെ കേരളം രംഗത്ത് വന്നു. തമിഴ് നാട് രാത്രി ഷട്ടറുകൾ തുറന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. മന്ത്രി വണ്ടിപ്പെരിയാറിലേക്കു തിരിച്ചു. ഡാം തുറക്കുന്ന പാശ്ചാത്തലത്തിലാണു മന്ത്രി അവിടേക്കു പോകുന്നത്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താഴേക്കുള്ള സ്ഥലങ്ങളിൽ പൊലീസിനെയും ഫയർഫോഴ്സിനെയും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു. വെള്ളം കയറുന്ന പ്രദേശത്തെ മാറാൻ തയ്യാറായ ആളുകളെ മാറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചിലർ മാറാൻ തയ്യാറായിട്ടില്ല. ക്യാമ്പുകളിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായാൽ അതിനു വേണ്ട കാര്യങ്ങൾ ചെയ്യും. താൻ പ്രദേശത്തുതന്നെ ഉണ്ടാവുമെന്നും ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

റവന്യൂ മന്ത്രി കെ. രാജനുമായും ചീഫ് സെക്രട്ടറിയുമായും സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് ഇടുക്കി അണക്കെട്ടിൽനിന്ന് ചെറിയ അളവിൽ വെള്ളം തുറന്നുവിടുമെന്നും മന്ത്രി അറിയിച്ചു.

സാധാരണയിലും കൂടുതൽ വെള്ളം തുറന്ന് വിടുന്നതിനാൽ പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തുടങ്ങി. കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് നഗർ, നല്ല്തമ്പി കോളനി എന്നിവിടങ്ങളിൽ വെള്ളം കയറിത്തുടങ്ങി. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതായി പീരുമേട് തഹസീൽദാർ അറിയിച്ചു.ദുരിതാശ്വാസ ക്യാമ്പുകൾ ക്രമീകരിച്ചു. എന്നാൽ ഇതുവരേയും ആരെയും ക്യാമ്പിലേക്ക് മാറ്റിയിട്ടില്ല. പലയിടത്തും ആളുകൾ ബന്ധുവീടുകളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്.

വൃഷ്ടി പ്രദേശത്ത് ഉച്ചക്ക് ശേഷമുണ്ടായ മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതാണ് മുല്ലപ്പെരിയാറിലെ കൂടുതൽ വെള്ളം പെരിയാറിലേക്ക് തുറന്നു വിടാൻ കാരണമായത്. ഇതിനിടെ ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2401 അടിയിലെത്തിയതോടെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇന്ന് ഒരു ദിവസം കൊണ്ട് ജലനിരപ്പിൽ 0.24 അടിയുടെ വർദ്ധനവ് ഉണ്ടായി. മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളമെത്തിയതാണ് ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമായത്. 2402 അടിയാണ് റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട ജലനിരപ്പ്. റെഡ് അലർട്ട് പരിധിയിലേക്ക് അടക്കുമ്പോഴും മഴ തുടർന്നാൽ മാത്രം അണക്കെട്ട് വീണ്ടും തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.