ഇടുക്കി: മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ. 141.4 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രണ്ട് സ്പിൽവേ ഷട്ടറുകൾ കൂടി ഉയർത്തി. ഇതടക്കം നിലവിൽ ഏഴ് ഷട്ടറുകളാണ് ഉയർത്തിയിരിക്കുന്നത്.

പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ ഉയർത്തിയത്. സെക്കന്റിൽ 4000 ഘനയടിയോളം വെള്ളമാണ് അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കിവിടുന്നത്.

രാവിലെ സ്പിൽവേയിലെ ഒരു ഷട്ടർ തുറന്നിരുന്നു. വൈകിട്ട് ആദ്യം നാല് ഷട്ടറുകളും പിന്നീട് രണ്ട് ഷട്ടറുകളും കൂടി തുറന്നക്കുകയായിരുന്നു. കൂടുതൽ ഷട്ടറുകൾ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നു. തീരത്തുള്ളവർക്ക് ജില്ലാ കളക്ടർ ജാഗ്രത നിർദ്ദേശം നൽകി.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ സ്പിൽവേ ഷട്ടറിൽ നിലവിൽ തുറന്നിരിക്കുന്ന അഞ്ച് ഷട്ടറുകൾക്കു പുറമേ രണ്ടു ഷട്ടറുകൾ കൂടി തുറന്നതായി ഇടുക്കി കളക്ടർ ഫേയ്സ്ബുക്കിൽ അറിയിച്ചു. എല്ലാ ഷട്ടറുകളും 30 സെന്റിമീറ്റർ വീതം ഉയർത്തി 4,000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നതായി തമിഴ്‌നാട് സർക്കാർ അറിയിച്ചിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.

പെരിയാറിൽ 75 സെന്റി മീറ്റർ വരെ ജലം ഉയരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കളക്ടറുടെ മുന്നറിയിപ്പിൽ പറയുന്നു.

അതേ സമയം ഇടുക്കിയിൽ മലയോര മേഖലയിൽ മഴ ശക്തമായി തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.10 അടിയിലെത്തി.

മഴ കനത്തതോടെ ആളിയാറിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തി. ആളിയാർ ഡാമിൽ 11 ഷട്ടറുകൾ 12 സെന്റി മീറ്റർ വീതമാണ് ഉയർത്തിയതെന്ന് പറമ്പിക്കുളം -ആളിയാർ സബ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. 4000 ക്യൂസെക്‌സ് ജലമാണ് തുറന്നുവിടുന്നത്.

ആളിയാർ പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ നദിയിലൂടെയുള്ള നീരൊഴുക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ബന്ധപ്പെട്ട പുഴയോരങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അധികൃതർ അറിയിച്ചു.

കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിലെ ബോഡി മെട്ട്- ബോഡി നായ്ക്കന്നൂർ റൂട്ടിൽ ഗതാഗതം നിരോധിച്ചു. എട്ടാം വളവിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മരങ്ങൾ കട പുഴകി വീഴുകയും ചെയ്തു. ഇന്നലെയും ഇവിടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു