തിരുവനന്തപുരം: അച്ചടക്കം എല്ലാവർക്കും ബാധകമാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് സംയമനം പാലിക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വടകരയിൽ പ്രചരണത്തിനിറങ്ങില്ലെന്ന കെ.മുരളീധരന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ. മുരളീധരൻ വടകരയിൽ പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

വടകര ബ്ലോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസം കെ.മുരളീധരൻ മുല്ലപ്പള്ളിക്കെതിരേ രംഗത്തെത്തിയത്. ആർ.എംപിയുമായി സഹകരിച്ചുള്ള ജനകീയ മുന്നണി സ്ഥാനാർത്ഥിക്കെതിരേ മത്സരിക്കുന്ന വിമത സ്ഥാനാർത്ഥിക്ക് പാർട്ടി ചിഹ്നം നൽകിയതായിരുന്നു മുരളീധരനെ പ്രകോപിപ്പിച്ചത്. മുന്നണി ധാരണ ലംഘിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയെ വിമതനായി നിർത്തിയത് ശരിയല്ലെന്ന് മുരളീധരൻ പറഞ്ഞിരുന്നു. പ്രശ്‌നം പരിഹിരിക്കും വരെ വടകരയിൽ പ്രചരണത്തിനിറങ്ങില്ലെന്നും മുരളീധരൻ അറിയിച്ചിരുന്നു.

വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിൽ യു.ഡി.എഫും ആർ.എംപിയും ചേർന്ന് രൂപീകരിച്ച ജനകീയ മുന്നണിക്കായി പ്രചരണത്തിനിറങ്ങില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇവിടെ കോൺഗ്രസ് വിമതനെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പിന്തുണച്ചതാണ് കാരണം.

കോൺഗ്രസ് വിമതന് കൈപ്പത്തി ചിഹ്നം അനുവദിച്ചിരുന്നു. ഇത് തന്നോട് ആലോചിക്കാതെയാണെന്ന് വടകര എംപി കൂടിയായ മുരളീധരൻ പറഞ്ഞു.വടകര നഗരസഭയിലും ഒഞ്ചിയം, ഏറാമല, അഴിയൂർ, ചോറോട് പഞ്ചായത്തിലുമാണ് യു.ഡി.എഫ്-ആർ.എംപി സഖ്യമുള്ളത്. കോൺഗ്രസ്, ലീഗ് പ്രവർത്തകർ ആർ.എംപിയുമായി സഹകരിച്ച് പ്രവർത്തിക്കാമെന്ന് ധാരണയുണ്ടാക്കിയതിന് പിന്നാലെയാണ് കല്ലാമല ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയകുമാർ എത്തുന്നത്.ആർ.എംപിയുടെ ഏരിയ കമ്മറ്റിയംഗം സുഗതനാണ് ജനകീയ മുന്നണി സ്ഥാനാർത്ഥി.