തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അതീവ വിശ്വസ്തനും അഡീ.പ്രൈവറ്റ് സെക്രട്ടറിയുമായ സിഎം രവീന്ദ്രന്റെ തുടർച്ചയായ ആശുപത്രിവാസ നാടകം തുടരുമ്പോഴും കേന്ദ്ര ഏജൻസികൾ നിസംഗമായി നോക്കിനിൽക്കുന്നത് സിപിഎം-ബിജെപി ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

നിയമവാഴ്ചയെ വെല്ലുവിളിച്ചു കൊണ്ടാണ് സിഎം രവീന്ദ്രൻ അന്വേഷണ ഏജൻസികൾ നിന്നും ഒളിച്ചുകളി നടത്തുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി സമാനമായ രീതിയിൽ ചികിത്സ തേടിയെപ്പോൾ ആശുപത്രിയിൽ നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ രവീന്ദ്രന്റെ കാര്യത്തിൽ മടിച്ച് നിൽക്കുകയാണ്. ഇത് സിപിഎം-ബിജെപി പരസ്പ്പര ധാരണയുടെ അടിസ്ഥാനത്തുള്ള ബാഹ്യയിടപെടലിനെ തുടർന്നാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബിജെപി ദേശീയ നേതൃത്വവുമായി സിപിഎം ഉണ്ടാക്കിയ നീക്കുപോക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ സിപിഎമ്മിന്റെ ഇംഗിതത്തിന് അനുസരിച്ച് ഇപ്പോൾ പ്രവർത്തിക്കുന്നത്. താൻ തുടക്കം മുതൽ ഇരുവരും തമ്മിലുള്ള ഒത്തുകളി ചൂണ്ടിക്കാട്ടിയതാണ്. ഓരോ ദിവസത്തെയും കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടിക്രമങ്ങൾ പരിശോധിക്കുമ്പോൾ തന്റെ ആരോപണം സത്യമായി മാറുകയാണ്. ലാവ്ലിൻ കേസുപോലെ രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട നടപടികൾ നീട്ടിക്കൊണ്ടുപോകാനാണ് സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണ ഉണ്ടാക്കിയിട്ടുള്ളത്.മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം ഉന്നതരെ സംബന്ധിക്കുന്ന എല്ലാത്തരം രഹസ്യ ഇടപാടുകളെ കുറിച്ച് വ്യക്തമായ അറിവുള്ള വ്യക്തിയാണ് സിഎം രവീന്ദ്രൻ. കേന്ദ്ര ഏജൻസികൾ രവീന്ദ്രനെ തെരഞ്ഞെടുപ്പ് സമയത്ത് അറസ്റ്റ് ചെയ്താലുണ്ടാകുന്ന രാഷ്ട്രീയ കോളിളക്കം തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം സ്വന്തം അണികളെ വഞ്ചിച്ചാണ് ബിജെപിയുമായി ധാരണയുണ്ടാക്കിയത്.മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ സ്വന്തം നിലനിൽപ്പിന് വേണ്ടി കമ്യൂണിസ്റ്റ് ആശയങ്ങൾ ബലികഴിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.