തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം ജനദ്രോഹ പരിഷ്‌ക്കാരമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.കോവിഡ് രണ്ടാംതരംഗം തീവ്രതയോടെ രാജ്യമാകെ വ്യാപിക്കുമ്പോൾ പരമാവധി വാക്സിൻ ജനങ്ങളിലെത്തിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്. എന്നാൽ ജനങ്ങളുടെ ജീവൻ കയ്യിലിട്ട് പന്താടുന്ന അവസ്ഥയാണ് നിലവിലുള്ളത്.

സംസ്ഥാനങ്ങൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത സമ്മാനിക്കുന്നതാണ് പുതിയ വാക്സിൻ നയം. ഇതുമൂലം പൊതുവിപണിയിൽ നിന്നും സംസ്ഥാനങ്ങൾ പണം കൊടുത്ത് വാക്സിൻ വാങ്ങേണ്ട സ്ഥിതിയാണുള്ളത്. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതുമില്ല. ഇത് പ്രതിഷേധാർഹമാണ്.വാക്സിൻ വിതരണത്തിലൂടെ ഇന്ത്യയിൽ ബഹുരാഷ്ട്ര മരുന്നു കമ്പനികൾക്ക് വലിയൊരു വിപണി തുറന്നിട്ടു കൊടുക്കുത്തിരിക്കുകയാണ് കേന്ദ്ര സർക്കാരെന്നും മുല്ലപ്പള്ളി പറഞ്ഞു.

രോഗവ്യാപനം തുടരുമ്പോൾ ജനങ്ങൾക്ക് ആശ്വാസമെത്തിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടത്.എന്നാൽ വാക്സിൻ നിർമ്മാണ കമ്പനികൾക്ക് കൊള്ളലാഭം കൊയ്യുന്നതിന് അവസരം സൃഷ്ടിക്കുകയാണ് കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ നയം.

സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൊവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ എന്നിങ്ങനെ രണ്ട് വാക്സിനുകളാണ് രാജ്യത്ത് ഇപ്പോൾ വിതരണം ചെയ്യുന്നത്. ഒരു ഡോസ് വാക്സിൻ 250 രൂപയ്ക്ക് ഇതുവരെ ലഭ്യമായിരുന്നു. കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയപ്രകാരം കോവിഷീൽഡിന്റെ ഒരു ഡോസ് ലഭിക്കാൻ സർക്കാർ 400 രൂപയും സ്വകാര്യ ആശുപത്രികൾ 600 രൂപയുമാണ് നൽകേണ്ടി വരിക.പുതിയ നയം അനുസരിച്ച് മെയ് ഒന്നു മുതൽ സ്വകാര്യ ആശുപത്രികളും വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങണം.ഇതിന്റെ ഫലമായി സ്വകാര്യ ആശുപത്രികളിൽ വാക്സിൻ കുത്തിവെയ്പ് നിരക്ക് കുത്തനെ ഉയരും.കൂടാതെ വാക്സിൻ ക്ഷാമം രാജ്യത്ത് രൂക്ഷമാണ്. കേന്ദ്രസർക്കാരിന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വാക്സിനുകളിൽ 50 ശതമാനവും കയറ്റുമതി ചെയ്യുകയാണെന്ന ആരോപണം നിലനിൽക്കുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

വാക്സിൻ വിതരണത്തിൽ കേരളം കടുത്ത അലംഭാവമാണ് കാണിക്കുന്നത്. ആവശ്യമായ വാക്സിനുകൾ ശേഖരിക്കുന്നതിലും വീഴ്ചവരുത്തി.കേരളത്തിന്റെ പല വാക്സിൻ കേന്ദ്രങ്ങളും ഇപ്പോൾ കോവിഡ് വ്യാപന കേന്ദ്രങ്ങളായി മാറുകയാണ്.അസാധാരണമായ തിക്കുംതിരക്കുമാണ് ഇവിടെങ്ങളിൽ അനുഭവപ്പെടുന്നത്.ആവശ്യമായ മുൻകരുതൽ എടുക്കാൻ കേരള സർക്കാർ ഇതുവരെ തയ്യാറായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.