തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കൊച്ചുമകൾക്കുണ്ടായ നീതിനിഷേധം കേട്ടറിഞ്ഞ് ഓടിയെത്തിയ സംസ്ഥാന ബാലാവകാശ കമ്മീഷൻ എന്തുകൊണ്ട് പാലത്തായിലും വാളയാറിലും പോയില്ലെന്ന് കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പാലത്തായിയിലെ കുട്ടിക്കും വാളയാറിലെ ബാലികമാർക്കും നീതി നിഷേധിക്കപ്പെട്ടപ്പോൾ ഈ ബാലാവകാശ കമ്മീഷിനെ അവിടെ കണ്ടില്ല. എന്നാൽ കോടിയേരിയുടെ കൊച്ചുമകൾ ഉറങ്ങിയില്ലെന്ന് പറഞ്ഞപ്പോൾ ബാലാവകാശ കമ്മീഷൻ ഓടിവരികയാണ് ചെയ്തത്.ഊർജ്വലമായി ഇരിക്കുന്ന കുഞ്ഞിനെ സംരക്ഷിക്കാനാണ് ബാലാവകാശ കമ്മീഷൻ ബിനീഷിന്റെ വീട്ടിലേക്ക് പോയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

നേരത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചുള്ള നാടകമാണ് ബിനീഷ് കോടിയേരിയുടെ വീടിന് മുന്നിലെ പ്രതിഷേധം. ബിനീഷിനെ ആദർശപുരുഷനായി മാറ്റാൻ ശ്രമിക്കുന്നു. എൻഫോഴ്സ്മെന്റ് റെയ്ഡിൽ മനുഷ്യാവകാശ ലംഘനം ഉണ്ടോയെന്ന് അന്വേഷണ വിധേയമാക്കണം.സിപിഎം സെക്രട്ടറിയുടെ കുടുംബക്കാരുടെ കാര്യത്തിലുള്ള കേരള പൊലീസിന്റെയും ബാലാവകാശ കമ്മീഷന്റെയും ദ്രുതഗതിയിലുള്ള ഇടപെടുകൾ അത്ഭുതകരമാണ്.നിതീനിഷേധത്തിന് ഇരയാകുന്ന സാധാരണക്കാരായ മറ്റു പൊതുജനങ്ങളുടെ കാര്യത്തിലും ഇതേ ശുഷ്‌കാന്തിയും ജാഗ്രതയും സംസ്ഥാന ഏജൻസികൾ കാട്ടണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ ഇഡി ചോദ്യംചെയ്യലിന് നോട്ടീസ് നൽകിയ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തനാണ്. സി എം രവീന്ദ്രൻ അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു ഫയൽ പോലും നീങ്ങില്ല. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് രവീന്ദ്രനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആക്കിയത്. ഇത് എന്തിനു വേണ്ടിയാണ്?.രവീന്ദ്രന്റെ സാമ്പത്തിക വളർച്ച വളരെ പെട്ടന്നാണ്. ഇദ്ദേഹത്തിന്റെ ഏല്ലാ ഇടപാടുകളും മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും സാമ്പത്തിക വളർച്ചയും അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു