തിരുവനന്തപുരം: കോവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവം കാടത്തവും മൃഗീയവുമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

കേരളത്തിൽ കോവിഡ് രോഗിക്ക് പോലും സുരക്ഷിതത്വമില്ല.ഈ കേസിൽ അറസ്റ്റിലായ കായംകുളം സ്വദേശി നൗഫൽ ഐപിസി 308 വകുപ്പടക്കം നിരവധി കേസിലെ പ്രതിയാണ്.സർക്കാർ വ്യാപകമായി നടത്തിയ പിൻവാതിൽ നിയമനങ്ങളുടെ മറവിൽ ക്രിമിനൽ പശ്ചാത്തലമുള്ള നിരവധിപ്പേർ സർക്കാർ സർവീസിൽ കയറിപ്പറ്റിയിട്ടുണ്ട്. അതിലൊരാളാണ് ഈ മനുഷ്യമൃഗം .കോവിഡ് പ്രോട്ടോകോളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് രോഗിയെ ആംബുലൻസിൽ കൊണ്ടുപോയത്. രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്ന സമയം ആംബുലൻസിൽ ആരോഗ്യപ്രവർത്തകർ ഇല്ലാതിരുന്നത് ഗുരതരമായ വീഴ്ചയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഒരു കൊടുംക്രമിനലിനെ എങ്ങനെയാണ് 108 ആംബുലൻസിൽ ഡ്രൈവറായതെന്ന് ആരോഗ്യമന്ത്രി വിശദീകരിക്കണം.ഇയാളുടെ നിയമനം ഏജൻസി നടത്തിയതിനാൽ സർക്കാരിന് ഉത്തരവാദിത്തം ഇല്ലെന്ന് പറഞ്ഞ് കൈകഴുകാനാവില്ല.ക്രിമിനലുകളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്കാണ് സർക്കാർ കരാർ നൽകിയത്. ഇതിന്റെ ഇരയാണ് പീഡനത്തിന് വിധേയായ പെൺകുട്ടിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരളത്തിൽ ക്രമസമാധാനം പാടെ തകർന്നു. സ്ത്രീസുരക്ഷ നഷ്ടപ്പെട്ട സംസ്ഥാനമെന്ന ദുഷ്പ്പേര് കേരളം ഇതിനകം നേടിയെടുത്തു. ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ ഒട്ടും സമയമില്ല.ഗുണ്ടകളും ക്വട്ടേഷൻ സംഘങ്ങളും മയക്കുമരുന്നും ലോബിയുമാണ് കേരളം ഭരിക്കുന്നത്. പൊലീസ് നിഷ്‌ക്രിയമായി.സ്ത്രീ പീഡനങ്ങൾ തുടർക്കഥയായി. കൊച്ചുകുട്ടികൾക്ക് പോലും സുരക്ഷിതത്വമില്ലെന്നതിന് തെളിവാണ് വാളയാറിലെ രണ്ടു പെൺകുട്ടികളുടെ ദുരന്തമരണം. ക്രിമിനലുകളുടെ വിളയാട്ടമാണ് കേരളത്തിൽ.അതിന് ഒടുവിലെ ഉദാഹരണങ്ങളാണ് വെഞ്ഞാറമൂട് കൊലപാതകവും തലശ്ശേരി ബോംബ് സ്ഫോടനവുമെന്നും മുല്ലപ്പള്ളി പറഞ്ഞു.