തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിലും അഴിമതിയിലും മാനം നഷ്ടമായ സർക്കാരിന്റെ മുഖം രക്ഷിക്കാനായി ശുദ്ധവർഗീയത പറയുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

ഇത് ആപൽക്കരമാണ്.മതനിരപേക്ഷത തകർക്കുന്ന അപകടരമായ നീക്കമാണ് സിപിഎം നടത്തുന്നത്.മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും സംശയത്തിന്റെ നിഴലിലാണ്. ജനങ്ങൾക്ക് ഈ സർക്കാരിൽ പൂർണ്ണമായും വിശ്വാസം നഷ്ടപ്പെട്ടു.സർക്കാരിനെതിരെ കോൺഗ്രസ് നടത്തുന്ന സമരങ്ങൾക്ക് ജനപിന്തുണ കിട്ടുന്നതിന്റെ അങ്കലാപ്പിലാണ് കോടിയേരി പിച്ചും പേയും വിളിച്ച് പറയുന്നത്.

ജനാധിപത്യ സമരങ്ങളെ മൃഗീയമായി തല്ലിയൊതുക്കാമെന്ന് സർക്കാർ കരുതണ്ട.കേരളത്തിൽ പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. സ്വർണ്ണക്കള്ളക്കടത്ത് കേസിലും മയക്കുമരുന്നു കേസിലും സിപിഎം നേതാക്കളുടേയും അവരുടെ മക്കളുടേയും ബന്ധം പുറത്തുവന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ കഴിയാത്തതിന്റെ ജാള്യത മറയ്ക്കാനാണ് പാർട്ടി സെക്രട്ടറി വർഗീയ കാർഡുമായി ഇറങ്ങിയിരിക്കുന്നത്. പരിശുദ്ധ മതഗ്രന്ഥത്തെ രാഷ്ട്രീയ ദുഷ്ടലാക്കോടെ ഉപയോഗിക്കുന്ന സിപിഎം തന്ത്രം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്.

വർഗീയ പാർട്ടികളുമായി എക്കാലത്തും സന്ധി ചെയ്ത പ്രസ്ഥാനം സിപിഎമ്മാണ്. അവരുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യം ഉണ്ടാക്കിയവരാണ് സിപിഎം. കേരളത്തിൽ ബിജെപിയെ വളർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചതും സിപിഎമ്മാണ്. അന്ധമായ കോൺഗ്രസ് വിരോധം കൊണ്ടാണ് ബിജെപിക്ക് പാർട്ടി സെക്രട്ടറി അമിത പ്രാധാന്യം നൽകുന്നത്. മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയപ്പോഴാണ് പാർട്ടി സെക്രട്ടറി അടിയന്തിര വാർത്താസമ്മേളനം വിളിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.