ഇടുക്കി: പെട്ടിമുടിയിൽ മരിച്ചവർക്കുള്ള സഹായധനം പത്ത് ലക്ഷം രൂപയായി ഉയർത്തണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കരിപ്പൂരിൽ പ്രഖ്യാപിച്ച സഹായം തന്നെ പെട്ടിമുടിയിലും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യ ജീവന് എല്ലായിടത്തും ഒരേവിലയാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിനോടൊപ്പം പെട്ടിമുടിയിയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ.

മുഖ്യമന്ത്രി കണ്ണൻദേവൻ കമ്പനിയുടെ പിആർ വക്താവായി സംസാരിച്ചു. സർക്കാർ പുതിയ സഹായങ്ങളൊന്നും പെട്ടിമുടിയിൽ പ്രഖ്യാപിച്ചില്ല. കമ്പനിയുടെ സഹായമല്ല, സർക്കാരിന്റെ സഹായമാണ് മുഖ്യമന്ത്രി പ്രഖ്യാപിക്കേണ്ടിയിരുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

മരിച്ചവരുടെ ബന്ധുക്കളുമായും മറ്റുള്ളവരുമായും മുല്ലപ്പള്ളി ആശയവിനിമയം നടത്തി. മരിച്ചവർക്കു വേണ്ടി തൊഴിലാളികൾ ഫാക്ടറിക്ക് സമീപം നടത്തിയ അനുസ്മരണത്തിലും മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുത്തു.