തിരുവനന്തപുരം: കേന്ദ്രബജറ്റ് കേരളത്തിന് സമ്മാനിച്ചത് നിരാശയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോർപ്പറേറ്റുകൾക്ക് സഹായകരമായ ബജറ്റാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിനെ സംബന്ധിച്ച പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വായ്പ പരിധി കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാത്തത് വികസന പ്രവർത്തനങ്ങളെ ബാധിക്കും. കൂടാതെ കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതം 16401.05 കോടിരൂപയിൽ നിന്നും 15326.64 കോടിയായി കുറയ്ക്കുകയും ചെയ്തു. അതേസമയം ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങൾക്ക് നികുതി വിഹിതം ഉയർത്തുകയും ചെയ്തു. കേരളത്തിലെ റെയിൽവെ മേഖലയെ അവഗണിച്ചു. റെയിൽവെ സ്റ്റേഷനുകളുടെ നവീകരണത്തിന് കാര്യമായ തുക നീക്കി വച്ചില്ല.

വിഭവസമാഹരണത്തിന് പുതിയ മാർഗ നിർദ്ദേശങ്ങളില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിക്കാനാണ് ഈ ബജറ്റിൽ മുൻഗണന നൽകിയത്. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലച്ചിരിക്കുകയാണ്. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തിൽ നിന്നും 74 ശതമാനമായി ഉയർത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

തോട്ടം മേഖലയ്ക്ക് ആകെ ലഭിച്ചത് 681 കോടിമാത്രമാണ്. റബർ ബോർഡ്,കോഫി ബോർഡ്,സ്‌പൈസ് ബോർഡ്,തേയില ബോർഡ് എന്നിവയ്ക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞ തുകയാണ് അനുവദിച്ചത്.കശുവണ്ടി കയറ്റുമതി പ്രമോഷൻ കൗൺസിലിന് 10 കോടി മാത്രമാണ് നൽകിയത്. പ്രതിസന്ധി നേരിടുന്ന കശുവണ്ടി മേഖലയെ പൂർണ്ണമായും തഴഞ്ഞു.

ഇന്ധനവില വർധനവ് നിയന്ത്രിക്കാനും ഒരു നടപടിയും ബജറ്റിൽ പ്രഖ്യാപിച്ചില്ല. എക്‌സൈസ് ഡ്യൂട്ടി കുറച്ച ശേഷം അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെൻസ് സെസ് ഏർപ്പെടുത്തുക വഴി നിലവിലെ ഇന്ധനവില മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.