മുംബൈ: ഹേമന്ത് നാഗ്രാലെ പുതിയ  പൊലീസ് കമ്മീഷണറായി ചുമതലയേറ്റ് ഒരാഴ്ച തികയുമ്പോഴേക്കും പ്രതിഛായ മാറ്റാൻ മുംബൈ പൊലീസിൽ കൂട്ടസ്ഥലമാറ്റം. എൻ.ഐ.എ. അറസ്റ്റ് ചെയ്ത ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയ്ക്കൊപ്പം ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരടക്കം സ്ഥലംമാറ്റം കിട്ടിയവരുടെ പട്ടികയിലുണ്ട്. ക്രൈം ബ്രാഞ്ച് യൂണിറ്റുകളിലെ 65 ഉദ്യോഗസ്ഥരടക്കം 86 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിവിധ പൊലീസ് സ്‌റ്റേഷനുകളിലേക്കും മറ്റും സ്ഥലംമാറ്റിയത്.

സച്ചിൻ വാസെയുടെ സഹപ്രവർത്തകരും അസി. ഇൻസ്പെക്ടർമാരുമായ റിയാസുദ്ദീൻ കാസിയെ ലോക്കൽ ആംസ് ഡിവിഷനിലേക്കും പ്രകാശ് ഹൊവാൾഡിനെ മലബാർ ഹിൽ പൊലീസ് സ്റ്റേഷനിലേക്കുമാണ് സ്ഥലംമാറ്റിയത്. ക്രൈം ബ്രാഞ്ചിൽ സുപ്രധാനമായ പല കേസുകളും അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥർക്ക് ട്രാഫിക്കിലേക്കും മറ്റും സ്റ്റേഷനുകളിലേക്കുമാണ് മാറ്റം.

അസി. പൊലീസ് ഇൻസ്പെക്ടർ സുനിൽ മാനെയെ മുലുന്ദ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മുംബൈ അശ്ലീലചിത്ര റാക്കറ്റിനെ സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനായ ധീരജ് കോലിയെ ഡോങ്ഗ്രി പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്. കാർ വായ്പ തട്ടിപ്പിൽ അന്വേഷണം നടത്തുന്ന ജഗദീഷ് സൈലിന് സ്പെഷ്യൽ ബ്രാഞ്ചിലേക്കാണ് മാറ്റം.

മുൻ മുംബൈ പൊലീസ് കമ്മീഷണറായ പരംബീർ സിങ്ങിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. തനിക്കെതിരേ ഗുരുതര ആരോപണമുയർന്നതിന് ശേഷം ആദ്യമായാണ് അനിൽ ദേശ്മുഖ് മുഖ്യമന്ത്രിയെ കണ്ടത്. ഇതിനുപിന്നാലെയാണ് മുംബൈ പൊലീസിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്.

പൊലീസുകാരുടെ കൂട്ടസ്ഥലംമാറ്റത്തെ അപലപിച്ച് ബിജെപി. രംഗത്തെത്തി. തെറ്റ് ചെയ്യാത്തവരെയാണ് സ്ഥലംമാറ്റിയതെന്നും എന്തു കൊണ്ടാണ് ആഭ്യന്തരമന്ത്രിക്കെതിരേ നടപടി സ്വീകരിക്കാത്തതെന്നും ബിജെപി. വക്താവ് ചോദിച്ചു. മന്ത്രിയെ പുറത്താക്കാതെ സർക്കാരിന് ഇതിൽനിന്ന് രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.