കോഴിക്കോട്: കോവാക്സിന്റെ വിലവർധനയിൽ കേന്ദ്രസർക്കാരിനും ഭാരത് ബയോടെക്കിനും എതിരേ ഹൈക്കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീർ. വിലവർധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നില്ലെന്നും അതിനാൽ സർക്കാരിനെതിരേ കോടതിയെ സമീപിക്കുമെന്നും മുനീർ വ്യക്തമാക്കി.

'ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വാക്സിനാണ് കോവാക്സിൻ. ഹൈദരാബിദിലെ ഭാരത് ബയോടെക് ആണ് കോവാക്സിൻ നിർമ്മിച്ചത്. അവർ 150 രൂപയ്ക്ക് കേന്ദ്ര സർക്കാരിന് കൊടുക്കുന്നു. സ്റ്റേറ്റ് ഗവൺമെന്റിന് 800 രൂപയ്ക്ക് കൊടുക്കുന്നു. പുറത്തുനിന്നുള്ള വാക്സിനേക്കാൾ ഈ വാക്സിന് വില കൊടുക്കേണ്ടി വരുന്നു. അത് സ്വകാര്യ ആശുപത്രിയിലേക്കെത്തുമ്പോൾ 1200 രൂപയാകുന്നു. ജനങ്ങളെ എന്തിനാണ് ഇങ്ങനെ മൂന്ന് തട്ടുകളായി വേർതിരിക്കുന്നത്. എല്ലാവ്യക്തികൾക്കും രാജ്യത്ത് ഒരേ അവകാശമാണുള്ളത്.

ഇതിൽ ഭാരത് ബയോടെക്കിന് മാത്രമല്ല, കേന്ദ്ര സർക്കാരിനും ഉത്തരവാദിത്തം ഉണ്ട്. തദ്ദേശീയമായി ഒരു മരുന്നു കണ്ടുപിടിച്ചുകഴിഞ്ഞാൽ ആ മരുന്നു പേറ്റന്റ് പോലും കൊടുക്കാതെ ഒരു കമ്പനിക്ക് വില നിശ്ചയിക്കാൻ വേണ്ടി അനുമതി കൊടുത്തിരിക്കുന്നത് കേന്ദ്ര സർക്കാരാണ്. അതുകൊണ്ട് തന്നെ നിയമനടപടികളിലേക്ക് പോകുമ്പോൾ കേന്ദ്രസർക്കാരിനെയും കക്ഷിചേർക്കും യുഡിഎഫിന്റെയും പാർട്ടി നേതൃത്വത്തിന്റെയും സമ്മതം വാങ്ങിയ ശേഷം നിയമനടപടികളിലേക്ക് കടക്കു'മെന്നും മുനീർ വ്യക്തമാക്കി.