തിരുവനന്തപുരം: മെഗാഹിറ്റായ മോഹൻലാൽ ചിത്രം ലൂസിഫർ കെട്ടുകഥയല്ലെന്നും യാഥാർത്ഥ്യവുമായി ചേർന്ന് നിൽക്കുന്നതാണെന്നും തിരക്കഥാകൃത്ത് മുരളി ഗോപി. അന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ സത്യങ്ങളാണ് ലൂസിഫർ എന്ന സിനിമയെന്ന് മുരളി ഗോപി.

രാഷ്ട്രീയത്തിലെ ഫണ്ടിങ് ചർച്ച ചെയ്യപ്പെടാത്ത ടോപിക് ആണ്. ഓരോ രാഷ്ട്രീയ തീരുമാനത്തിന് പിന്നിലും നമ്മളറിയാത്ത രഹസ്യ അജണ്ടകളുണ്ടാകാം. ലഹരിയെന്ന വിപത്തിനെക്കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ലൂസിഫർ എന്നും മുരളി ഗോപി. ആരോഗ്യമിത്രം മാസികയുടെ അഭിമുഖത്തിലാണ് പ്രതികരണം.

നാർകോട്ടിക് ജിഹാദിൽ തുടങ്ങി ഭക്ഷണത്തിൽ വരെ മതത്തെ കൂട്ടിക്കെട്ടുന്നതിൽ യോജിപ്പില്ലെന്നും മുരളി ഗോപി പറയുന്നു. ലൂസിഫറിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവർദ്ധൻ എന്ന കഥാപാത്രം ഒരു പരിധി വരെ താൻ തന്നെയാണെന്നും വിശദീകരിക്കുന്നു. ഏത് രാഷ്ട്രീയ പാർട്ടിയായാലും അവർ വിളമ്പിത്തരുന്ന ചിന്തകളെ മാത്രം പിൻപറ്റി ജീവിക്കാതിരിക്കണമെന്നും മുരളി ഗോപി പറഞ്ഞു.

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയിൽ കേരളത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയനേതാവായും റഷ്യയിൽ ഖുറേഷി അബ്രാം എന്ന അധോലോക രാജാവായും കഴിയുന്ന നായകനെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. 200 കോടിയാണ് ആഗോള ബോക്‌സ് ഓഫീസിൽ സിനിമ നേടിയത്. ആശിർവാദ് സിനിമാസായിരുന്നു നിർമ്മാണം.

പൃഥ്വിരാജും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'തീർപ്പ്' ആണ് മുരളി ഗോപിയുടെ രചനയിലുള്ള പുതിയ ചിത്രം. രതീഷ് അമ്പാട്ടാണ് സംവിധാനം. ലൂസിഫർ രണ്ടാം ഭാഗം എമ്പുരാൻ, മമ്മൂട്ടി നായകനായ ചിത്രം എന്നിവയും മുരളി ഗോപിയുടെ രചനയിൽ വരാനിരിക്കുന്നു.