കരുനാഗപ്പള്ളി: വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ഫോണിൽ സംസാരിച്ചത് ചോദ്യം ചെയ്ത വീട്ടുടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുലശേഖരപുരം കുറുങ്ങപ്പള്ളി കോട്ടയ്ക്കുപുറം അനീഷ് ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന എസ്.ഷെഫീക്കാണ്(31) അറസ്റ്റിലായത്. ഗുരുതരമായി പരുക്കേറ്റ വീട്ടുടമ ഓമനക്കുട്ടൻപിള്ള ചികിത്സയിലാണ്.

ദീപാവലി ദിവസം രാത്രി 11 മണിയോടെ യുവാവ്, കോട്ടയ്ക്കുപുറം ഗൗരിശങ്കരം വീട്ടുമുറ്റത്ത് അതിക്രമിച്ചു കടക്കുകയായിരുന്നു. അവിടെനിന്നും ഫോണിൽ സംസാരിച്ചത് ഓമനക്കുട്ടൻപിള്ള വിലക്കുകയും പുറത്തു പോകാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇതിൽ പ്രകോപിതനായ ഷെഫീക്ക് അസഭ്യം പറയുകയും മുറ്റത്തു കിടന്ന കരിങ്കല്ലു കൊണ്ട് മുഖത്ത് ഇടിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇടിയിൽ ഓമനക്കുട്ടൻപിള്ളയുടെ കൺപോളയ്ക്കു താഴെ മാംസമിളകി നീങ്ങിയത് കണ്ണിന്റെ കാഴ്ചയെ ഭാഗികമായി ബാധിച്ചു.

സ്റ്റേഷൻ എസ്എച്ച്ഒ ജി.ഗോപകുമാർ, എസ്‌ഐമാരായ അലോഷ്യസ് അലക്‌സാണ്ടർ, വിനോദ് കുമാർ, ധന്യ, റസൽ ജോർജ്, രാജേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.