തിരുവനന്തപുരം: ശ്രീകാര്യത്തുകൊലക്കേസ് പ്രതിയായ എബിയുടെ കാൽ വെട്ടിയ കേസിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. ശ്രീകാര്യം സ്വദേശികളായ മൂന്നുപേരാണ് കസ്റ്റഡിയിലുള്ളത്. ബുധനാഴ്ചയാണ് ആർഎസ്എസ് പ്രവർത്തകനായ രാജേഷിനെ വെട്ടിക്കൊന്ന കേസിലെ നാലാം പ്രതിയായ എബിക്ക് വെട്ടേറ്റത്.

അക്രമി സംഘത്തിലുള്ളവരുമായി സംഭവത്തിനു മുൻപ് ഫോണിൽ ബന്ധപ്പെട്ടവരാണ് കസ്റ്റഡിയിലുള്ളത്. ഇവർ ഗൂഢാലോചനയിൽ ബന്ധമുള്ളവരാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരെ വിശദമായി ചോദ്യം ചെയ്താലേ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയൂ.

ബുധനാഴ്ച ഉച്ചയോടെയാണ് രണ്ടു ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് എബിയെ വെട്ടിയത്. അക്രമി സംഘത്തെ അനുഗമിച്ച് ഒരു കാറും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കാർ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. വെട്ടേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള എബിയെ ശസ്ത്രക്രിയയ്ക്കുശേഷം ഐസിയുവിലേക്കു മാറ്റി. കഴക്കൂട്ടം സൈബർസിറ്റി എസിയുടെ നേതൃത്വത്തിൽ ശ്രീകാര്യം പൊലീസ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.