ന്യൂഡൽഹി: ഉത്തർപ്രദേശ് സ്വദേശികളായ കമിതാക്കളെ പെൺകുട്ടിയുടെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹങ്ങൾ രണ്ടു സംസ്ഥാനങ്ങളിൽ ഉപേക്ഷിച്ചു. ജഹാംഗീർപുരി സ്വദേശികളായ ഉത്തം യാദവ്, നേഹ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ നേഹയ്ക്ക് പ്രായപൂർത്തിയായിട്ടില്ല.

അയൽവാസികളായ ഇരുവരും കുറച്ചുകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ ബന്ധത്തെ ശക്തമായി എതിർത്തു. ഇതോടെ ഇരുവരും ജൂലൈ 31ന് ഡൽഹിയിലേക്ക് ഒളിച്ചോടി. പെൺകുട്ടിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ ഇരുവരുടെയും താമസസ്ഥലം കണ്ടെത്തി. പിന്നീടാണ് ഇരുവരെയും ഡൽഹിയിൽ നിന്നും തട്ടിക്കൊണ്ടുപോയത്.

യുവാവിന്റെ മൃതദേഹം രാജസ്ഥാനിൽ ഉപേക്ഷിച്ച ബന്ധുക്കൾ പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം തള്ളിയത് മധ്യപ്രദേശിലെ ബിൻഡയിലാണ്. ക്രൂരമർദ്ദനത്തിനിരയാക്കിയ ശേഷമാണ് യുവാവിനെ കൊലപ്പെടുത്തിയത്. സ്വകാര്യ ഭാഗങ്ങൾ മുറിച്ചുകളഞ്ഞ ശേഷം അക്രമികൾ യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ കഴുത്തിൽ കയറുമുറുക്കിയാണ് കൊലപ്പെടുത്തിയത്.

യുവാവിന്റെ പിതാവ് മകനെ കാണാനില്ലെന്ന് കാണിച്ച് നൽകിയ പരാതിയെ തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളുകൾ അഴിഞ്ഞത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊബൈൽ ഫോൺ സിഗ്‌നൽ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.