കൊല്ലൂർ: മതസൗഹാർദ്ദത്തിന്റെ ഉത്തമമാതൃകകളെ കാട്ടിയാലും സോഷ്യൽ മീഡിയയുടെ കാലത്ത് രണ്ടല്ല പലതുണ്ട് അഭിപ്രായം. മൂകാംബികാ ദേവിയുടെ അടിയുറച്ച ഭക്തനാണ് കർണാടകയിലെ ബെല്ലാരി നിവാസിയും കരാറുകാരനുമായായ എച്ച് ഇബ്രാഹിം. അദ്ദേഹവും സഹോദന്മാരായ സജഹുദ്ദീനും സറീനേയും എല്ലാ വർഷവും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിന് എത്തും. അവിടെ ചണ്ഡിക ഹോമവും പ്രത്യേക പൂജകളും സമർപ്പിച്ചാണ് ഇവർ മടങ്ങുന്നത്.

തങ്ങളുടെ ജീവിത അഭിവൃദ്ധിക്കു കാരണം ഈ ക്ഷേത്രമാണെന്നാണ് ഈ കുടുംബം വിശ്വസിക്കുന്നത്. കുടുംബത്തിലെ മുതിർന്നവർ തുടങ്ങിവച്ച ഈ സമ്പ്രദായം ഇപ്പോൾ തുടരുന്നത് ഇളയ മകൻ മൻസൂറിലൂടെയാണ്. കൂട്ടിന് ഭാര്യയും മക്കളും ഉണ്ട്. ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഇവർ ഇവിടെ ചണ്ഡിക ഹോമം നടത്തി വരുന്നു.

ഒരു മുസ്ലിം മത വിശ്വാസിക്ക് ഇത് സാധ്യമാണോ എന്ന ചോദ്യത്തിന് മൻസൂർ നൽകുന്ന ഉത്തരം ഇതാണ്. 'എല്ലാ ദൈവങ്ങളും ഒരുപോലെയാണ്. ഇവിടത്തെ പ്രത്യേക പൂജയും ചണ്ഡിക ഹോമവും കാരണം ഞങ്ങൾക്ക് വലിയ രീതിയിൽ മാനസിക സംതൃപ്തിയും സമാധാനവും ലഭിക്കുന്നുണ്ട്. ഓരോ തവണയും ശ്രീ മൂകാംബിക ദേവിയുടെ ദേവാലയം സന്ദർശിക്കുമ്പോൾ ഇത് ഇരട്ടിക്കുന്നു. ദേവിയുടെ അനുഗ്രഹത്താൽ ഞങ്ങൾ സംതൃപ്ത ജീവിതം നയിക്കുകയാണെന്നും ഇവർ പറയുന്നു.

മൻസൂറിന്റെ വാർത്ത പുറത്തുവന്നതോടെ ഇതിനെ അനൂകുലിച്ചു പ്രതികൂലിച്ചും ഇപ്പോൾ നവമാധ്യമങ്ങളിൽ പ്രതികരണം വന്നു കൊണ്ടിരിക്കുകയാണ്. മുസ്ലിം മത വിശ്വാസിയായിരിക്കെ ഇത്തരം ആചാരങ്ങൾ ചെയ്യുന്നത് ശരിയല്ല എന്നും ഇതിൽ നിന്ന് വിട്ട് നില്കണമെന്ന് ചിലർ ആവശ്യപ്പെടുമ്പോൾ മതസൗഹാർദ്ദത്തിന് ഉദാത്ത മാതൃകയാണെന്ന് മറ്റു ചിലരും പറയുന്നു. എന്തായാലും കർണാടകയിൽ വലിയ രീതിയിലുള്ള ആരാധകരെയാണ് എച്ച് ഇബ്രാഹിമിനും കുടുംബത്തിനു മകൻ മൻസൂർ സൃഷ്ടിച്ചിരിക്കുന്നത് .