ചണ്ഡിഗഡ്: ഹിന്ദു യുവതിയെ വിവാഹം കഴിക്കാൻ മതം മാറിയ മുസ്ലിം യുവാവിനും ഭാര്യയ്ക്കും പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ഹരിയാനയിലെ യമുനാന​ഗറിലാണ് സംഭവം. പഞ്ചാബ്, ഹരിയാന ഹെക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് സംരക്ഷണം നൽകിയത്. 21കാരനായ മുസ്ലിം യുവാവ് മതംമാറിയ ശേഷം തന്റെ കാമുകിയായ ഹിന്ദു യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ, പെൺകുട്ടിയുടെ വീട്ടുകാർ ഈ ബന്ധം അം​ഗീകരിക്കാൻ തയ്യാറായില്ല. വീട്ടുകാരിൽ നിന്നും ഭീഷണി ഉയർന്നതോടെയാണ് ​ദമ്പതികൾ കോടതിയെ സമീപിച്ചത്.

നവംബർ 9നാണ് 21കാരൻ 19 കാരിയെ ഹിന്ദുമതാചാരപ്രകാരം വിവാഹം കഴിച്ചത്. പെൺകുട്ടിയുടെ കുടുംബത്തിൽ നിന്ന് തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും ജീവിതത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളുടെ വിവാഹത്തിനെതിരെയുള്ള പെൺകുട്ടിയുടെ കുടുംബത്തിന്റെ എതിർപ്പ് ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം അവകാശത്തിൻ മേലുള്ള കടന്നുകയറ്റമാണെന്നും ഇവർ കോടതിയെ അറിയിച്ചു

ഭീഷണിയുടെ പശ്ചാത്തിലത്തിൽ ഇരുവർക്കും സംരക്ഷണം നൽകാൻ കോടതി പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതേതുടർന്ന് പൊലീസ് പെൺകുട്ടിയുടെ വീട്ടുകാരെ കാര്യം ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഇരുവരും നിയമപരമായി വിവാഹിതരാണെന്നും അവരെ അവരുടെ ആഗ്രഹപ്രകാരം ഒരുമിച്ച് താമസിക്കാൻ അനുവദിക്കണമെന്നും പൊലീസ് കുടുംബത്തോട്‌ ആവശ്യപ്പെട്ടു. നവംബർ 11 ന് നടന്ന കേസിൽ വാദം കേൾക്കുന്നതിനിടെ പെൺകുട്ടി തന്റെ കുടുംബത്തെ കാണാൻ വിസമ്മതിച്ചിരുന്നു.

വിവാഹത്തിന്റെ മറവിൽ നടക്കുന്ന മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഹരിയാന സർക്കാർ തീരുമാനിച്ചിരുന്നു. ‘ലൗ ജിഹാദിന്' എതിരായി നിയമം തയ്യാറാക്കാൻ സംസ്ഥാന സർക്കാർ മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.