കണ്ണൂർ: ഇടതുമുന്നണിക്ക് വേണ്ടി വോട്ട് തേടി മാധ്യമപ്രവർത്തകൻ എം വി നികേഷ് കുമാർ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച അഴീക്കോട് മണ്ഡലത്തിലെ വിവിധ മേഖലകളിലാണ് എം.വി നികേഷ് കുമാർ വോട്ട് തേടിയെത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് നികേഷ് ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വീടുകൾ കയറി വോട്ട് ചോദിക്കുന്നത്. ചിറയ്ക്കൽ, പാപ്പിനിശേരി, വളപട്ടണം പഞ്ചായത്തിലെ പരിപാടികളിലാണ് നികേഷ് കുമാർ ഇന്ന് പങ്കെടുത്തത്. കുടുംബയോഗങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നുണ്ട്. നാളെ കോർപ്പറേഷനിലും ഇടതിന് വേണ്ടി വോട്ട് ചോദിക്കും.

സി.എംപിയിലെ ഒരുവിഭാഗം എം വി രാഘവന്റെ മരണശേഷം സിപിഎമ്മിൽ ലയിച്ചിരുന്നു. സഹോദരൻ എം വിരാജേഷ് വിഭാഗം യു.ഡി.എഫിനൊപ്പമാണ്. നികേഷ് കുമാർ പാർട്ടി ചിഹ്നത്തിലാണ് മത്സരിച്ചത്. 2,287 വോട്ടുകൾക്ക് പരാജയപ്പെട്ടു.അഴീക്കോട് മണ്ഡലത്തിൽ മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജിയായിരുന്നു വിജയിച്ചത്. തെരഞ്ഞെടുപ്പ് കേസിൽ കെ.എം.ഷാജിയെ ആറ് വർഷത്തേക്ക് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ഷാജി നൽകിയ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.