തിരുവനന്തപുരം: കരിമ്പട്ടികയിൽപെടുത്തിയ വാഹനങ്ങളിൽനിന്നും പിഴയായി മോട്ടോർ വാഹന വകുപ്പിന് കിട്ടാനുള്ളത് 52.30 കോടിരൂപ. പിഴ അടയ്ക്കാതെ വാഹന ഉടമകൾ നിയമലംഘനം തുടരുകയാണ് ഇപ്പോഴും. നാലര ലക്ഷത്തോളം വാഹനങ്ങൾ കരിമ്പട്ടികയിലുണ്ട്.

കോവിഡു കാലത്ത് പല ന്യായങ്ങൾ പറഞ്ഞ് സാധാരണക്കാരിൽ നിന്ന് പെറ്റി പിരിച്ച അതേ താൽപ്പര്യവും ആത്മാർത്ഥയും യഥാർത്ഥ നിയമ ലംഘകരോട് കാട്ടുന്നില്ല. മൃദു സമീപനം മൂലമാണ് പലരും പിഴ അടയ്ക്കാത്തത്. ഇത് ഖജനാവിന് നൽകുന്നത് വലിയ നഷ്ടക്കണക്കും.

വലിയ കുടിശ്ശികയുള്ളവർക്കെതിരേ ജപ്തി നടപടി സ്വീകരിക്കുകയാണ് അധികൃതർക്ക് മുന്നിലുള്ള മാർഗ്ഗം. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് മറ്റൊരുവാഹനത്തിൽ ഇടിച്ചിട്ട് നിർത്താതെപോയ കാറിന് 36,500 രൂപയാണ് വിവിധ ഗതാഗത നിയമലംഘനങ്ങൾക്കായി ചുമത്തിയത്. 2013 മുതലുള്ള കേസുകളിൽ ഈ കാറുടമ പിഴ ഒടുക്കിയിരുന്നില്ല. പ്രസ് സ്റ്റിക്കർ അടക്കം അനിധികൃതമായി പലതും ഈ വണ്ടിയിലുണ്ടായിരുന്നു.

ഈ വാഹനം 2020-ൽ മാത്രം 22 തവണ അമിതവേഗത്തിന് പിഴ ചുമത്തപ്പെട്ടു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് വാഹന ഉടമയെ വിളിച്ചുവരുത്തി പിഴ അടപ്പിക്കുകയായിരുന്നു. ഇ ബുൾ ജെറ്റ് എന്ന വ്‌ളോഗർമാർക്കെതിരെ എടുത്തതിന് സമാനമായ നടപടികൾ ഈ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്നില്ല.

തുടർച്ചയായ നിയമലംഘനങ്ങൾ കണക്കിലെടുത്ത് രജിസ്ട്രേഷൻ റദ്ദാക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകേണ്ടതുണ്ട് കരിമ്പട്ടികയിലെ വാഹനങ്ങള്ക്ക്. എന്നാൽ അതു നടക്കുന്നില്ല. നാലരലക്ഷം വാഹനങ്ങളുണ്ടെന്ന ന്യായം പറഞ്ഞാണ് ഇത്. രാഷ്ട്രീയ സ്വാധീനങ്ങൾ കൂടിയാകുമ്പോൾ ഇവരെല്ലാം രക്ഷപ്പെടുന്നു. ഇ ബുൾ ജെറ്റിനേക്കാൾ നിയമം ലംഘനം നടത്തുന്നവർ റോഡിൽ ഇപ്പോഴും വിലസുകയാണ്.

'വാഹൻ' സോഫ്റ്റ്‌വേറിലേക്ക് മാറിയപ്പോഴാണ് കരിമ്പട്ടിക നിലവിൽവന്നത്. തുടർച്ചയായി നിയമലംഘനം കാണിക്കുന്നവരെ കരിമ്പട്ടികയിൽപെടുത്തി സമ്മർദത്തിലാക്കുകയായിരുന്നു ലക്ഷ്യം. പിഴ കുടിശികയുടെ പേരിൽ സേവനങ്ങൾ നിഷേധിക്കരുതെന്ന ഹൈക്കോടതി വിധിയുടെ ബലത്തിൽ ടാക്സി, ട്രാൻസ്പോർട്ട് വാഹന ഉടമകൾ ഉൾപ്പെടെയുള്ളവർ ഈ ചട്ടത്തെ അട്ടിമറിക്കുന്നു.

ഓൺലൈൻ സംവിധാനമായ ഇ- ചെലാൻ വഴി പിഴ അടയ്ക്കാവുന്ന വിവരം ഡ്രൈവർമാർക്കും വാഹനയുടമകൾക്കും അറിയാത്തതും പിഴ അടയ്ക്കാൻ വൈകിക്കുന്നു. പിഴ ചുമത്തിയ വിവരം ഉടമയുടെ മൊബൈൽ നമ്പരിലേക്ക് എസ്.എം.എസായി അറിയിക്കാറുണ്ടെങ്കിലും പലരും കൃത്യമായ മൊബൈൽ നമ്പർ രജിസ്ട്രേഷൻ രേഖകളിൽ നൽകാറില്ല.

വാഹനം തടഞ്ഞുനിർത്തി പരിശോധിക്കാതെ പിഴ ചുമത്താമെന്നതാണ് ഇ-ചെല്ലാൻ സംവിധാനത്തിന്റെ പ്രത്യേകത. ഇതു പ്രയോജനപ്പെടുത്തി ഒളിച്ച് നിന്ന് പിഴ ചുമത്തുന്ന ഉദ്യോഗസ്ഥരുമുണ്ടെന്ന വിമർശനം അതിശക്തമാണ്.