തിരുവനന്തപുരം: മാതൃഭൂമി ന്യൂസിലെ സൂപ്പർ പ്രൈം ടൈമിൽ അവതാരകയും, ഇടതുസഹയാത്രികൻ അഡ്വ.എൻ.ലാൽ കുമാറും തമ്മിലുണ്ടായ തർക്കവും, തുടർന്ന് ലാൽകുമാറിനെ അവതാരക ഇറക്കി വിട്ടതും വിവാദമായിരുന്നു. ചർച്ചയ്ക്കിടെ ലാൽകുമാർ മോശം വാക്ക് ഉപയോഗിച്ചു എന്ന് സംശയിച്ചാണ് അവതാരകയായ മാതു ലാൽ കുമാറിനെ ഇറക്കി വിട്ടത്. എന്നാൽ, ഇടതുസഹയാത്രികൻ ഉപയോഗിച്ചത് ഫാക്റ്റ്‌സ് എന്ന വാക്കായിരുന്നുവെന്ന് ഓഡിയോ പരിശോധനയിൽ വ്യക്തമായി. ഇതോടെ, നേരത്തെ ലാൽകുമാറിനെ വിമർശിച്ച എഴുത്തുകാരൻ എൻ.എസ്. മാധവൻ ഖേദം പ്രകടിപ്പിച്ചു.

ചർച്ചക്കിടെ ഇടത് സഹയാത്രികൻ പറഞ്ഞത് 'ഫക്ക്സ്' തന്നെയാണെന്ന് പറഞ്ഞ തന്റെ മുൻ പ്രസ്താവന അദ്ദേഹം തിരുത്തി. 'സ്ലോ മോഷനിൽ കേട്ടു: ക്റ്റ് ആണു. അങ്ങോർക്ക് t ഒരു പ്രശ്നമാണു. Text to speech ആപ്പ് stating എന്ന് കേട്ടത് sitting എന്നാണു,' എന്നാണ് ആദ്യം പറഞ്ഞതിൽ വ്യക്തത വരുത്തിക്കൊണ്ടുള്ള എൻ.എസ്. മാധവന്റെ ട്വീറ്റ്.

ക്ക് എന്നാണ് താൻ കേട്ടതെന്ന് പറഞ്ഞത് മാധ്യമങ്ങൾ വാർത്തയാക്കിയെങ്കിലും തിരുത്തിയത് കണ്ടമട്ടില്ലെന്നും പറഞ്ഞായിരുന്നു ക്ഷമാപണം നടത്തിക്കൊണ്ടുള്ള ട്വീറ്റുമായി അദ്ദേഹമെത്തിയത്.

'ക്ക് എന്ന് കേട്ടുവെന്ന് എഴുതിയത് വാർത്തയായി. അത് തിരുത്തി ക്റ്റ് ആണു എന്ന് പറഞ്ഞത് കണ്ട മട്ടില്ലായിരുന്നു. ഇതൊരു ക്ഷമാപണത്തിന് വഴിവയ്ക്കുന്നു. സോറി, ലാൽകുമാർ,' എൻ.എസ്. മാധവൻ പറഞ്ഞു.

എൻ.എസ്. മാധവന്റെ തിരുത്തിന് നന്ദിയറിയിച്ച് ലാൽ കുമാറും രംഗത്തെത്തി. 'തിരുത്തിയതിൽ നന്ദി' എന്ന് പറഞ്ഞായിരുന്നു എൻ.എസ്. മാധവന്റെ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ട് അദ്ദേഹം പങ്കുവെച്ചത്.

ഇംഗ്ലീഷിൽ 'ഫക്റ്റ്സ്' എന്ന് ഉച്ചരിക്കുന്ന വാക്ക് ഇല്ലെന്നും 'ഫാക്റ്റ്' ആണ് ശരിയെന്നുമായിരുന്നു എൻ.എസ്. മാധവന്റെ ആദ്യ പ്രതികരണം.

അവതാരകയുമായി തർക്കം മൂർച്ഛിച്ചതോടെ 'ഐ അഗ്രീ ടു ദി ഓൾ ദി ഫക്ക്സ്/ ഫാക്ട്സ് യു ആർ സൈറ്റിങ് ഹിയർ,' എന്ന വാക്കുകളാണ് തെറ്റിദ്ധാരണയ്ക്ക് ഇടയായത്. മാതൃഭൂമി ന്യൂസ് അത് തങ്ങളുടെ ഫേസ്‌ബുക്ക് പേജ് വഴി പുറത്തുവിടുകയും ഇതിൽ വിവാദ ഭാഗത്ത് സെൻസർ ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ, താൻ ഫാക്ട്സ് എന്നാണ് പറഞ്ഞതെന്ന വിശദീകരണവുമായി ലാൽ കുമാർ രംഗത്തെത്തിയതോടെ മാതൃഭൂമി ന്യൂസ് സാമൂഹിക മാധ്യമങ്ങളിൽ നിന്നും ഈ വീഡിയോ പിൻവലിക്കുകയായിരുന്നു.