കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നടി ആക്രമിക്കപ്പെട്ട സംഭവവും ഹേമ കമ്മിറ്റി റിപ്പോർട്ടും ചർച്ചയാവണമെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ. നടിയെ ആക്രമിച്ച ഭീകര സംഭവം നടന്നത് തൃക്കാക്കര മണ്ഡലത്തിലാണ്. അതിനാൽ ഈ വിഷയം ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാവണം എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

'തൃക്കാക്കര മണ്ഡലത്തിൽ നടന്ന ഭീകരസംഭവമാണ് നടിയുടെ പീഡനം. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പ്രസിദ്ധീകരണം അവിടത്തെ തിരഞ്ഞെടുപ്പിൽ വിഷയമായില്ലെങ്കിൽ പിന്നെ എവിടെയാകും? അല്ല, സ്ത്രീകളുടെ വോട്ടിന് ഒരു വിലയുമില്ലേ?' എന്നായിരുന്നു എൻഎസ് മാധവന്റെ പോസ്റ്റ്.

അതേസമയം, നടിയെ ആക്രമിച്ച കേസ് പരാമർശിച്ച് കൊണ്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് പ്രചാരണങ്ങളുമായി മുന്നോട്ട് പോവുന്നത്. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതീ ലഭിച്ചിട്ടില്ലെന്ന് ഉമ തോമസ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.