കൊച്ചി: സിനിമയുടെ പേരുകൾ വിവാദമാകുന്നത് ആദ്യമല്ല. സോഷ്യൽ മീഡിയ കാലത്ത് വിശേഷിച്ചും. ഈശോ നോട്ട് ഫ്രം ബൈബിൾ എന്ന നാദിർ ഷാ ചിത്രമാണ് ഏറ്റവും ഒടുവിൽ പ്രതിഷേധത്തിന് ഇടവരുത്തിയത്. ക്രൈസ്തവ സംഘടനകൾ സിനിമയുടെ പേരിന് എതിരെ രംഗത്ത് വന്നപ്പോൾ ആദ്യം പേരു മാറ്റേണ്ടതില്ലെന്ന നിലപാടാണ് നാദിർ ഷാ സ്വീകരിച്ചത്. നോട്ട് ഫ്രം ബൈബിൾ എന്ന ടാഗ് ലൈൻ മാത്രം മാറ്റുകയും ചെയ്തു. എന്നാൽ, ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഇല്ലെന്നും ഈശോ എന്ന പേരും മാറ്റാൻ തയ്യാറാണെന്നും നാദിർ ഷാ പുതിയ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. സംവിധായകൻ വിനയനാണ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ ഇത് അറിയിച്ചത്.

ഈശോ എന്ന പേര് ആരെയെങ്കിലും വേദിനിപ്പിച്ചിട്ടുണ്ടെങ്കിൽ ആ പേര് മാറ്റാൻ സാധിക്കില്ലേ എന്ന് വിനയൻ നാദിർഷയോട് ചോദിച്ചുവെന്നാണ് പറയുന്നത്. ഇതേ തുടർന്നാണ് നാദിർഷ പേര് മാറ്റാൻ തയ്യാറായതെന്നും വിനയൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇതോടെ വിവാദങ്ങൾക്ക് അന്ത്യമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2001 ൽ തന്റെ ചിത്രത്തിന്റെ പേര് രാക്ഷസരാമൻ എന്ന് ഇട്ടപ്പോൾ ശ്രീരാമ ഭക്തർക്ക് വിഷമം തോന്നുന്നു എന്ന വാദം അംഗീകരിച്ച് രാക്ഷസരാജാവ് എന്ന് മാറ്റിയകാര്യവും തന്റെ കുറിപ്പിൽ വിനയൻ ഓർക്കുന്നു.

വിനയന്റെ വാക്കുകൾ

'വിവാദങ്ങൾ ഒഴിവാക്കുക. നാദിർഷാ 'ഇശോ' എന്ന പേരു മാറ്റാൻ തയ്യാറാണ്. 'ഈശോ' എന്ന പേര് പുതിയ സിനിമയ്ക്ക് ഇട്ടപ്പോൾ അത് ആരെ എങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കിൽ നാദിർഷയ്ക്ക് ആ പേര് മാറ്റാൻ കഴിയില്ലേ? ഇന്നു രാവിലെ ശ്രീ നാദിർഷയോട് ഫോൺ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു. ആ ചിത്രത്തിന്റെ പോസ്റ്റർ ഇന്നലെ ഷെയർ ചെയ്തതിനു ശേഷം എനിക്കു വന്ന മെസ്സേജുകളുടെയും ഫോൺ കോളുകളുടെയും ഉള്ളടക്കം നാദിർഷയുമായി ഞാൻ പങ്കുവച്ചു.

2001-ൽ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാൻ പറയുകയുണ്ടായി.. അന്ന് ശ്രീ മമ്മുട്ടി നായകനായി അഭിനയിച്ച 'രാക്ഷസരാജാവ്' എന്ന ചിത്രത്തിന്റെ പേര് 'രാക്ഷസരാമൻ' എന്നാണ് ആദ്യം ഇട്ടിരുന്നത്.. പുറമേ രാക്ഷസനേ പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോൾ ശ്രീരാമനേപ്പോലെ നന്മയുള്ളവനായ രാമനാഥൻ എന്നു പേരുള്ള ഒരു നായകന്റെ കഥയായതു കൊണ്ടാണ് രാക്ഷസരാമൻ എന്ന പേരു ഞാൻ ഇട്ടത്.. പക്ഷേ പ്രത്യക്ഷത്തിൽ രാക്ഷസരാമൻ എന്നു കേൾക്കുമ്പോൾ ശ്രീരാമ ഭക്തർക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാൻ ഞങ്ങൾ തയ്യാറായത്.

സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവന്റെ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേൽപ്പിച്ച് കൈയടി നേടേണ്ട കാര്യം സിനിമക്കാർക്കുണ്ടന്നു ഞാൻ കരുതുന്നില്ല... അല്ലാതെ തന്നെ ധാരാളം വിഷയങ്ങൾ അധസ്ഥിതന്റെയും പാർശ്വവൽക്കരിക്കപ്പെട്ടവൻേറതുമായി വേണമെങ്കിൽ പറയാൻ ഉണ്ടല്ലോ? ഇതിലൊന്നും സ്പർശിക്കാതെ തന്നെയും സിനിമാക്കഥകൾ ഇന്റർസ്റ്റിങ് ആക്കാം.
ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കിൽ അതു മാറ്റിക്കുടേ നാദിർഷാ എന്ന എന്റെ ചോദ്യത്തിന് സാറിന്റെ ഈ വാക്കുകൾ ഉൾക്കൊണ്ടുകൊണ്ട് ഞാനാ ഉറപ്പു തരുന്നു... പേരു മാറ്റാം.. എന്നു പറഞ്ഞ പ്രിയ സഹോദരൻ നാദിർഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പുതിയ പേരിനായി നമുക്കു കാത്തിരിക്കാം.. പ്രശ്നങ്ങൾ എല്ലാം ഇവിടെ തീരട്ടെ.'

എന്നാൽ പേര് മാറ്റാനുള്ള തീരുമാനത്തെ വിമർശിച്ചും വിനയന്റെ പോസ്റ്റിന് താഴെ കമന്റുകൾ വരുന്നുണ്ട്. സംവിധായകന്റെയും കഥാകൃത്തിന്റെയും സ്വാതന്ത്ര്യമെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, ഇത് പബ്ലിസിറ്റി സ്റ്റണ്ടെന്ന് ചിലർ വിധി എഴുതുന്നു. മറ്റു ചിലരാകട്ടെ പേരുമാറ്റിയതും വിനയൻ സ്വീകരിച്ച് സമീപനവും നന്നായെന്നും അഭിപ്രായപ്പെടുന്നു.

മറുപടിയായി വിനയന്റെ വാക്കുകൾ ഇങ്ങനെ:

ആരെ എങ്കിലും പേടിച്ചിട്ടോ നിലപാടുകൾ എല്ലാം മാറ്റിവച്ചിട്ടോ ഒന്നുമല്ല ഇങ്ങനെ ഒരഭിപ്രായത്തോടു യോജിച്ചത്.. ഒരു പേരിട്ടതിന്റെ പേരിൽ ഒരു കലാകാരനെ വളഞ്ഞിട്ട് ആക്രമിക്കുന്നതു കണ്ടതു കൊണ്ടാണ് ആ പേരു മാറ്റുന്നതു കൊണ്ട് സിനിമയ്കു കുഴപ്പമില്ലങ്കിൽ മാറ്റിക്കുടെ എന്നു ചോദിച്ചത്...

നിലപാടുകളുടെ പേരിൽ ഒരുത്തനേം ഭയക്കാതെ നിവർന്നു നിന്ന് സുപ്രീം കോടതി വരെ പോയി കേസു പറഞ്ഞ് ലക്ഷക്കണക്കിനു രൂപ ഇവിടുത്തെ വമ്പന്മാർക്കും സംഘടനകൾക്കും ശിക്ഷ വാങ്ങി കൊടുത്തിട്ടുണ്ട് ഞാൻ ... ഈ വിഷയം അതുപോലല്ല.., എന്നെ ബാധിക്കുന്നതുമല്ല.