ന്യൂഡൽഹി: നമ്പി നാരായണന് എതിരായ ഗൂഢാലോചന കേസിലെ അന്വേഷണ സമിതി റിപ്പോർട്ട് നാളെ പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഇപ്പോൾ കേസ് പരിഗണിക്കാൻ കഴിയില്ലെന്നാണ് കോടതി അറിയിച്ചത്. ഒരാഴ്ച കഴിഞ്ഞ് അന്വേഷണ റിപ്പോർട്ട് പരിഗണനയ്ക്ക് എടുക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.

ഐ.എസ്.ആർ.ഒ ചാരക്കേസ് സംബന്ധിച്ച ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച റിട്ട ജസ്റ്റിസ് ഡി.കെ ജയിൻ സമിതി റിപ്പോർട്ട് ഏപ്രിൽ മൂന്നിനാണ് സമർപ്പിച്ചത്. നമ്പി നാരായണനെതിരെയുള്ള ഗൂഢാലോചന അന്വേഷിച്ചാണ് സമിതി റിപ്പോർട്ട് നൽകിയത്. മുദ്രവെച്ച കവറിലാണ് സുപ്രീംകോടതിക്ക് റിപ്പോർട്ട് കൈമാറിയത്. കേരളത്തിൽ പ്രധാനമന്ത്രി മോദി പ്രചരണത്തിന് എത്തിയപ്പോൾ നമ്പി നാരായണൻ കേസ് പ്രചരണ വിഷയമായി ഉയർത്തിക്കൊണ്ടുവന്നിരുന്നു.

ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കാൻ ഗൂഢാലോചന നടത്തിയോ എന്ന് പരിശോധിക്കാൻ മൂന്നംഗ സമിതിയെയാണ് സുപ്രീംകോടതി നിയോഗിച്ചത്.
ചാരക്കേസിൽ 2018ലാണ് സുപ്രീം കാടതി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത്രജ്ഞനെ സംശയത്തിന്റെ നിഴലിലാക്കി അപകീർത്തിപ്പെടുത്തിയത് ഗുരുതരമായ പിഴവാണെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം.