മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ തല്ലുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി നാരായൺ റാണെ. സ്വാതന്ത്ര്യം ലഭിച്ച വർഷം അറിയാത്ത താക്കറെയേ താൻ അവിടെയുണ്ടായിരുന്നെങ്കിൽ അടിക്കുമായിരുന്നുവെന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂ. സംഗമേശ്വർ പേലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും ജീവന് ഭീഷണി നേരിടേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.

ഗുരുജി ഗോൾവാൽക്കർ ആശ്രമത്തിൽ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ഡി.സി.പി എത്തി അറസ്റ്റ് ചെയ്യാൻ പോവുകയാണെന്ന് അറിയിച്ചത്. അറസ്റ്റ് വാറന്റ് ഉണ്ടോ എന്ന് ചോദിച്ചെങ്കിലും പൊലീസ് അത് ഇല്ലെന്ന് പറയുകയായിരുന്നു. ശേഷം തന്നെ സംഗമേശ്വർ പേലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അവിടെ എത്തിയ ശേഷം റൂമിനകത്തേക്ക് പോയ ഡി.സി.പി രണ്ട് മണിക്കൂറിന് ശേഷമാണ് പുറത്ത് വന്നത്. അവിടെ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും ജീവന് ഭീഷണി നേരിടേണ്ടി വന്നു.

വിവാദ പരാമർശത്തിൽ തനിക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ബുധനാഴ്ച നാരായൺ റാണെ ഹർജി സമർപ്പിക്കും. കോടതിസമയം കഴിഞ്ഞതിനാൽ ബുധനാഴ്ച ഹർജി സമർപ്പിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. രത്നഗിരിയിലെ തീരപ്രദേശത്ത് ബിജെപിയുടെ ജൻ ആശിർവാദ് യാത്രയുടെ ഭാഗമായി സഞ്ചരിക്കുന്നതിനിടെയാണ് റാണെയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.