ലഖ്നൗ: ഉത്തർപ്രദേശിൽ 24 കാരിയായ ദേശീയ ഖോ ഖോ താരം ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭത്തിൽ പ്രതി അറസ്റ്റിൽ. റെയിൽ വേസ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഷഹ്സാദ് ഹാദിം എന്നയാളാണ് അറസ്റ്റിലായത്. സംഭവം നടക്കുന്നതിന് തൊട്ടുമുൻപ് പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന സുഹൃത്തിന്റെ ഫോണിൽ റെക്കോർഡായ സംഭാഷണമാണ് നിർണായകമായത്.

പ്രതിയുടെ പെട്ടെന്നുള്ള അക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടി സഹായം തേടി അലറി വിളിക്കുന്നതും പിന്നീട് ശബ്ദം അവസാനിക്കുന്നതുമാണ് ഫോണിൽ റെക്കോർഡായ സംഭാഷണം. ബിജ്നാപുർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നുമാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സെപ്റ്റംബർ 10ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ജോലിക്കുള്ള അഭിമുഖത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു പെൺകുട്ടി. റെയിൽ വേസ്റ്റേഷനിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് പെൺകുട്ടിയെ അക്രമിച്ചത്. തുടർന്ന് ഇയാൾ പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ട് പോവുകയായിരുന്നു.

പെൺകുട്ടി ഒച്ചയുണ്ടാക്കിയപ്പോൾ അവരുടെ തന്നെ വസ്ത്രം വായിൽ തിരുകിയാണ് പ്രതി നിശബ്ദയാക്കിയത്. പിന്നീട് പെൺകുട്ടിയെ സംഭവം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച് ഫോണുമായി പ്രതി മുങ്ങി. രക്തത്തിൽ കുളിച്ച നിലയിലാണ് മൃതശരീരം കണ്ടെത്തിയത്. മൃതദേഹം ലഭിക്കുമ്പോൾ പെൺകുട്ടിക്ക് ഒരു പല്ല് ഇല്ലായിരുന്നുവെന്നും ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും കുടുംബം ആരോപിച്ചു.