ന്യൂഡൽഹി: വിലക്കയറ്റം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ തുടങ്ങിയ കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ പ്രക്ഷോഭത്തിലേക്ക്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടെ, രണ്ടു ദിവസത്തെ ദേശവ്യാപക പണിമുടക്ക് സംഘടിപ്പിക്കാനാണ് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി തീരുമാനിച്ചത്.

സ്വകാര്യവൽക്കരണം കൂടുതൽ ശക്തമാക്കാനുള്ള തീരുമാനം, സർക്കാർ ഉടമസ്ഥതയിലുള്ള വസ്തുവകകൾ കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള നീക്കം, നാഷണൽ മൊണറ്റൈസേഷൻ പൈപ്പ്ലൈൻ പദ്ധതി തുടങ്ങിയവക്കെതിരെയാണ് യൂണിയനുകൾ സമരത്തിനൊരുങ്ങുന്നത്.

കേന്ദ്രസർക്കാരിന്റെ ഈ നയത്തിന്റെ വിപത്ത് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നവംബർ 11 ന് തൊഴിലാളി യൂണിയനുകൾ ഡൽഹിയിൽ ദേശീയ കൺവെൻഷൻ സംഘടിപ്പിക്കും. കൂടാതെ, സംസ്ഥാനങ്ങളിലും കൺവെൻഷനുകൾ, ജാഥകൾ, പ്രകടനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.

കൂടാതെ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി ഒപ്പുശേഖരണവും നടത്തും. ട്രേഡ് യൂണിയൻ നേതാക്കൾ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സമരരംഗത്തുള്ള സംയുക്ത കർഷകമോർച്ച നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.