ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ. സമരത്തിന്റെ ആറാംമാസം തികയുന്ന മെയ് 26 കരിദിനമായി ആചരിക്കുമെന്ന് കഴിഞ്ഞദിവസം സംയുക്ത കിസാൻ മോർച്ച അറിയിച്ചിരുന്നു.

പ്രതിഷേധത്തിന് 12 പ്രതിപക്ഷ പാർട്ടികളാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. 'സമാധാനപരമായി നടക്കുന്ന കർഷക സമരത്തിന്റെ ആറുമാസം തികയുന്ന മെയ് 26ന് നടത്തുന്ന പ്രതിഷേധത്തിന് ഞങ്ങളുടെ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു'- പ്രതിപക്ഷ പാർട്ടികൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി,സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എച്ച് ഡി ദേവഗൗഡ (ജെഡിഎസ്), ശരദ് പവാർ (എൻസിപി), ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി (തൃണമൂൽ കോൺഗ്രസ്), മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ (ശിവസേന), തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ (ഡിഎംകെ), ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ (ജെഎംഎം), ഫറൂഖ് അബ്ദുള്ള (ജെകെപിഎ) തേജസ്വി യാദവ്(ആർജെഡി) എന്നിവാണ് പ്രവ്സ്താവനയിൽ ഒപ്പുവച്ചിരിക്കുന്നത്.