കൊച്ചി: ദിലീപിനെ പറ്റിയുള്ള ചോദ്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് നവ്യ നായർ. മനോരമ ന്യൂസിൽ ജോണി ലൂക്കാസിന്റെ നേരെ ചൊവ്വേ പരിപാടിയിൽ ആയിരുന്നു നവ്യയുടെ പ്രതികരണം. ഇക്കാര്യത്തെ പറ്റി താൻ നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ ആധികാരികമായി പറയാനാവില്ലെന്നും നവ്യ പറഞ്ഞു. അവൾക്കൊപ്പമെന്ന നിലപാടിൽ മാറ്റമില്ലെന്നും നവ്യ കൂട്ടിച്ചേർത്തു.

'ദിലീപിനെ പറ്റിയുള്ള ചോദ്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കും. കാരണം ഇക്കാര്യത്തെ പറ്റി ഞാൻ നേരത്തെ പറഞ്ഞിരുന്നു. പലതും റിലേറ്റീവായി പോവുന്നുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതുകൊണ്ട് തന്നെ അതിനെ പറ്റി ആധികാരികമായി പറഞ്ഞ് വഷളാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്റെ സഹപ്രവർത്തക വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചു. എന്നും അവളുടെ കൂടെ തന്നെയാണ് എന്നതിൽ മാറ്റമില്ല.

ഡബ്ല്യൂ.സി.സി കൊണ്ടു വന്ന ഒരുപാട് കാര്യങ്ങളുണ്ട്. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനായി ഒരിടം എന്ന ഒരു ആശയം നല്ലത് തന്നെയാണ്. ഞാൻ മുംബൈയിലായതിനാലാണ് മീറ്റിംഗിലൊന്നും പങ്കെടുക്കാൻ സാധിക്കാഞ്ഞത്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടുന്നില്ല എന്ന കാര്യം ഡബ്ല്യൂ.സി.സി ഉന്നയിച്ചപ്പോഴാണ് അതിന് ഒരു അനക്കം വെച്ചത്. വേഗം തന്നെ ഈ റിപ്പോർട്ട് പുറത്ത് വരേണ്ടതായിരുന്നു എന്നാണ് എന്റെ അഭിപ്രായം,' നവ്യ പറഞ്ഞു.

'കുറേ കാലങ്ങളായി ഞാനൊരു വീട്ടമ്മയായി ഇരിക്കുകയാണ്. എല്ലാവരും കൂടി ഇരിക്കുന്ന സ്ഥലത്ത് സ്ത്രീകൾക്ക് ഒരു ബുദ്ധിമുട്ടുണ്ടെങ്കിൽ അത് പറയാൻ നമുക്ക് വിമുഖത വരും. അങ്ങനെ പറയുന്ന ലെവലിലേക്ക് ഞാൻ എത്തിയിട്ടില്ല. ഒരു പക്ഷേ ഞാൻ പഠിച്ചു വളർന്ന സാഹചര്യത്തിന്റെ കുഴപ്പമായിരിക്കും. ഇപ്പോഴും ഒരാൾ മിസ് ബിഹേവ് ചെയ്യുമ്പോൾ അതെങ്ങനെ പറയും എന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാൻ. അത് നല്ലതാണ് എന്നല്ല പറയുന്നത്. നമുക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പുറത്ത് പറയാനുള്ള ധൈര്യം ഉണ്ടാവണം. ആ സ്റ്റിഗ്മ മാറണം. അത് ഞാനും അംഗീകരിക്കുന്നുണ്ട്. പക്ഷേ പെട്ടെന്നെനിക്കത് ചെയ്യാൻ പറ്റില്ല,' നവ്യ പറഞ്ഞു.