ന്യൂഡൽഹി: ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശിനെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ബുധനാഴ്ച ഹാജരാവാൻ ആവശ്യപ്പെട്ട് എൻ.സി.ബി കരിഷ്മക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും അവർ അതിനോട് പ്രതികരിച്ചിട്ടില്ലെന്ന് എൻസിബി അറിയിച്ചു.

കരിഷ്മയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ അവരുടെ അമ്മക്കും അവർ പ്രവർത്തിച്ചിരുന്ന ക്വാൻ ടാലന്റ് ഏജൻസിയിലെ ജോലിക്കാർക്കും ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്നും എൻ.സി.ബി അറിയിച്ചു

ബുധനാഴ്ചയാണ് കരിഷ്മയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. പക്ഷേ നോട്ടീസിനോട് അവർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് എൻ.സി.ബി മുംബൈ സോണൽ ഡയറക്ടർ സമീർ വാംഖഡെ പറഞ്ഞു.

കരിഷ്മയുടെ വീട്ടിൽ എൻ.സി.ബി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ 1.7 ഗ്രാം ഹാഷിഷ് പിടിച്ചെത്തിരുന്നു. സെപ്റ്റംബറിലും കരിഷ്മയെ എൻ.സി.ബി സംഘം ചോദ്യം ചെയ്തിരുന്നു. ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളിൽ കരിഷ്മക്കും പങ്കുണ്ടെന്നാണ് എൻ.സി.ബി പറയുന്നത്.