മുംബൈ: ബോളിവുഡ് സിനിമയുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസുകളുമായി ബന്ധപ്പെട്ട് നടൻ അർജുൻ രാംപാലിന്റെ വീട്ടിൽ റെയ്ഡ്. നാർക്കോട്ടിക്‌സ് സംഘമാണ് പരിശോധന നടത്തിയത്. നടന്റെ മുംബൈയിലെ വസതിയിലാണ് എൻസിബി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. ഇന്നലെ ഇതേ കേസിൽ പ്രമുഖ ബോളിവുഡ് നിർമ്മാതാവ് ഫിറോസ് നാദിയാവാലയുടെ ഭാര്യ ഷബാന സയീദ് അറസ്റ്റിലായിരുന്നു.

ഫിറോസിന്റെ വീട്ടിൽ നടത്തിയ റെയിഡിനിടെ മൂന്നര ലക്ഷം രൂപ വിലവവരുന്ന പത്ത് ഗ്രാം കഞ്ചാവും അന്വേഷണസംഘം കണ്ടെത്തി. ഷബാനയുടെ അറസ്റ്റ് വിവരം എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ ആണ് സ്ഥിരീകരിച്ചത്. ഫിറോസിനും എൻസിബി സമൻസ് അയച്ചിട്ടുണ്ട്.

നടൻ സുശാന്ത് സിങ് രജപുത്തിന്റെ മരണത്തിന് പിന്നാലെയാണ് സിനിമ രംഗത്തെ ലഹരി ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. നടന്റെ മരണത്തിൽ അന്വേഷണം നടക്കുന്നതിനിടെ പുറത്തുവന്ന വാട്സാപ്പ് ചാറ്റുകളെ പിന്തുടർന്നാണ് പ്രമുഖ താരങ്ങളിലേക്കടക്കം അന്വേഷണം വ്യാപിച്ചത്.