നെടുമങ്ങാട്. സ്‌ക്കൂട്ടർ വർക്ക് ഷോപ്പ് നടത്തുന്ന തമിഴനാട് സ്വദേശി മുത്തുകുമാറാണ് കഴിഞ്ഞ മാസം 28ന് ഭാര്യയെ കാണാനില്ലന്ന പരാതിയുമായി നെടുമങ്ങാട് പൊലീസിനെ സമീപിക്കുന്നത്. ഭാര്യയെ കാണാനില്ല എന്ന പരാതിക്കപ്പുറം ഒരു സൂചനയും നൽകാൻ ഇവരുടെ ഭർത്താവിന് ആകുമായിരുന്നില്ല. സന്തുഷ്ട കുടുംബം ഏഴും ഒന്നരയും വയസുള്ള രണ്ട് മക്കൾ. വർക്ക് ഷോപ്പിലാണെങ്കിൽ മുത്തു കുമാറിന് തിരക്കോട് തിരക്ക് പണിക്കും പണത്തിനും ബുദ്ധിമുട്ടില്ല.

ഭാര്യയെ കാണാതാകുമ്പോൾ മുലകുടി പോലും മാറാത്ത ഒന്നര വയസുള്ള കുട്ടി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കുഞ്ഞിനെ അയൽ വീട്ടിലാക്കി നെടുമങ്ങാട് മാർക്കറ്റിൽ പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ അരശുപറമ്പ് തോട്ടുമുക്ക് പണയിൽ വീട്ടിൽ വാടകയ്ക്ക് താമസം ശാരദ മകൾ ഇസക്കി അമ്മാൾ(29) അയൽ വാസികളിൽ നിന്നുംകുറച്ച് പണവും കടം വാങ്ങിയിരുന്നു. നാട്ടിലെ ബന്ധുവിന് അയക്കനാണ് ആശുപത്രിയിൽ സർജറിക്കാണെന്നും പറഞ്ഞിരുന്നു.

മൊബൈൽ പോലും സ്വിച്ച് ഓഫ് ആക്കിയുള്ള വീട്ടമ്മയുടെ അപ്രത്യക്ഷമാകൽ വീട്ടുകാരെ മാത്രമല്ല നാട്ടുകാരെയും പരിഭ്രാന്തരാക്കി. പരാതി വിശദമായി പഠിച്ച നെടുമങ്ങാട് എസ് എച്ച് ഒ എസ് സന്തോഷ്‌കുമാർ ഇസക്കി അമ്മയുടെ കോൾ ഡീറ്റെയിൽസ് എടുത്തപ്പോഴാണ് തൂത്തൂക്കുടി ജില്ലയിൽ ശങ്കരപ്പേരി പണ്ടാരംപട്ടി 3/191/3ൽ താമസം സെളെരാജൻ മകൻ അശോക് കുമാർ(32) മായി നിരന്തരം ഫോണിൽ സംസാരം ഉണ്ടെന്ന് മനസിലാക്കിയത്. എന്നാൽ അശോക് കുമാറിന്റെ മൊബൈലും സ്വിച്ച് ഓഫ് ആയതു കേസ് അന്വേഷണത്തിന് തടസമായി.

കേസ് അന്വേഷണത്തിന്റെ ഭാഗമായി സി ഐ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തൂത്തുക്കുടിയിൽ പോയി. ഇരുവരുടെയും നാട്ടിലെത്തിയപ്പോഴാണ് അറിയുന്നത് അശോക് കുമാറിനെയും കാണാനില്ല. രണ്ടു പേരും കുട്ടിക്കാലത്തെ അറിയുന്നവർ. ഒരു സ്‌ക്കൂളിൽ പഠിച്ചവർ. ഇവർ താമസിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ ബന്ധു വീടുകൾ എല്ലായിടവും കേരളാ പൊലീസ് പരതി. ഒരു തുമ്പും കിട്ടിയില്ല. ഇതിനിടെ അശോക് കുമാർ ഉപയോഗിച്ചിരുന്ന മൊബൈലിൽ പുതിയ സിം ഉപയോഗിച്ച് ഒന്നു രണ്ടു തവണ ഫോൺ വിളിച്ചതായി സൈബർ സെല്ല് കണ്ടെത്തി.

കൂടാതെ ഇസക്കിഅമ്മാൾ രണ്ടു ബന്ധുക്കളെ വാട്സാ ആപ് കോൾ വിളിച്ചതായും കണ്ടെത്തി. ലൊക്കേഷൻ നോക്കിയപ്പോഴാണ് നെടുമങ്ങാട് പൊലീസ് ഞെട്ടിയത്. ഇസക്കി അമ്മാളും കാമുകനും ഒളിവിൽ കഴിയുന്നത് കാട്ടുകള്ളൻ വീരപ്പന്റെ വിഹാര കേന്ദ്രമായിരുന്ന സത്യമംഗലം വനത്തിനടുത്ത്. രണ്ടു ദിവസം കൊണ്ട് തന്നെ നെടുമങ്ങാട് പൊലീസ് വീരപ്പന്റെ മടയായിരുന്ന സത്യമംഗലം വനത്തിനടുത്ത കുഗ്രാമത്തിൽ എത്തി. ദൂരെ നിന്നും ആരും എത്തപ്പെടാത്ത സ്ഥലത്തായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

വനാതിർത്തിയിൽ ഒരു കുഞ്ഞു വീട് വാടകയ്ക്ക് എടുത്ത് ഇസക്കിയും അശോകും കുടുംബ ജീവിതം ആരംഭിച്ചിരുന്നു. ഇരുവരെയും കയ്യോടെ പിടിച്ച സി ഐ യും സംഘവും പിറ്റേ ദിവസം കമിതാക്കളെ നെടുമങ്ങാട് സ്റ്റേഷനിൽ എത്തിച്ചു. ഇസക്കി അമ്മാളും അശോക് കുമാറും നാട്ടുകാരും ശങ്കരപ്പേരി സ്‌ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുമാണ്. പൂർവ്വ വിദ്യാർത്ഥികൾക്കായി അടുത്ത കാലത്ത് ഉണ്ടാക്കിയ വാട്സാ ആപ്പ് ഗ്രൂപ്പ് വഴി പരിചയം പുതുക്കിയ ഇരുവരും പ്രണയ ബദ്ധരവുകയായിരുന്നു. നിരന്തരം വാടസ് ആപ്പ് കോളും വീഡിയോ കോളും വഴി ഇവരുടെ ബന്ധം ദൃഢമാവുകയായിരുന്നു.

ഇതിനിടെ ഇസക്കി അമ്മാളിന്റെയും മുത്തു കുമാറിന്റെയും ഇളയ കുഞ്ഞിന്റെ ഒന്നാം ജന്മദിന ആഘോഷത്തിന് സമ്മാനവുമായി തൂത്തുക്കുടിയിൽ നിന്നും അശോക് കുമാർ എത്തിയിരുന്നു. അന്ന് സഹപാഠി എന്ന് പറഞ്ഞ് അശോകിനെ മുത്തു കുമാറിന് ഇസക്കി അമ്മാൾ പരിചയപ്പെടുത്തിയെങ്കിലും അസ്വഭാവികത തോന്നാത്തതിനാൽ പൊലീസിന് നല്കിയ പരാതിയിൽ പോലും അശോക് കുമാർ എന്ന പേര് കടന്നു വന്നിരുന്നില്ല.

കൈക്കുഞ്ഞിനെ അടക്കം മക്കളെ ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ ഇസക്കി അമ്മാളിന്റെയും അശോക് കുമാറിന്റെയും അറസ്റ്റ്തുർന്ന് പൊലീസ് രേഖപ്പെടുത്തി. . ഇസക്കി അമ്മാൾ വിവാഹിതയും ഏഴു വയസ്സും, മുലകുടി മാറാത്ത ഒന്നര വയസ്സുമുള്ള കുഞ്ഞിനേയും ഉപേക്ഷിച്ച് വിവാഹിതനും മൂന്നരയും ഒന്നരയും വയസുമുള്ള കുട്ടികളുടെ പിതാവായ അശോക് കുമാറിനൊപ്പം പോയതിനാണ് ബാലവകാശ നിയമ പ്രകാരം ഇവരെ അറസ്റ്റു ചെയ്തത്.

നെടുമങ്ങാട് സിഐ എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ സൂര്യ, എഎസ്ഐ നൂറുൽ ഹസൻ, പൊലീസുകാരായ പ്രസാദ്, ബാദൂഷ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.