ചെന്നൈ: നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് പരീക്ഷ തുടർന്നാൽ തമിഴ്‌നാട്ടിലെ ഗ്രാമപ്രദേശങ്ങളിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കു ഡോക്ടർമാരെ ലഭിക്കാതാകുമെന്ന് മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി എ.കെ.രാജന്റെ റിപ്പോർട്ട്.

നീറ്റ് പാവപ്പെട്ടവരെ അകറ്റി നിർത്തുകയാണെന്നും സമ്പന്നരായർവക്കാണ് കൂടുതൽ സീറ്റുകൾ ലഭിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നീറ്റ് പരീക്ഷ കാരണം പരിഹരിക്കാൻ സാധിക്കാത്ത രീതിയിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാകുക അദ്ദേഹം പറഞ്ഞു.

നീറ്റ് പരീക്ഷ സംബന്ധിച്ച് എ.കെ.രാജൻ തയാറാക്കിയ റിപ്പോർട്ട് തമിഴ്‌നാട് സർക്കാരിന് സമർപ്പിച്ചു. തമിഴ്‌നാടൊഴികെയുള്ള മറ്റു സംസ്ഥാനങ്ങളെല്ലാം നീറ്റ് പരീക്ഷയെ അംഗീകരിച്ചിരുന്നു.

'നീറ്റ് പാവപ്പെട്ടവരെ അകറ്റിനിർത്തുകയാണ്. സമ്പന്നരായവർക്കു കൂടുതലായി സീറ്റുകൾ ലഭിക്കുന്നു. സാധാരണ വിദ്യാർത്ഥികളെ എംബിബിഎസ് പഠിക്കുന്നതിൽനിന്ന് മാറ്റിനിർത്തിയാൽ, സമ്പന്നരായവർ ഡോക്ടർമാരായി ഉൾപ്രദേശങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് (പിഎച്ച്‌സി) വരില്ല. അവർ സ്വന്തം ജീവിതം നോക്കി വിദേശത്തു പഠനത്തിനായി പോകും' രാജൻ ദേശീയ മാധ്യമത്തോടു പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളും ഉടൻ തന്നെ തമിഴ്‌നാടിന്റെ ആവശ്യത്തോടൊപ്പം നിൽക്കും. പല വിഷയങ്ങളിലും ആദ്യം നിലപാടെടുക്കുന്നതു തമിഴ്‌നാടാണ്. ഹിന്ദി ഭാഷ അടിച്ചേൽപിക്കുന്നതിനെതിരെ ആദ്യം പ്രതികരിച്ചത് തമിഴ്‌നാടാണ്. പിന്നീട് എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും എതിർപ്പുമായി രംഗത്തെത്തി.