ന്യൂഡൽഹി: രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റിന്റെ തീയതി പ്രഖ്യാപിച്ചെങ്കിലും അതിനുള്ള തയ്യാറെടുപ്പുകൾ എങ്ങും എത്തിയിട്ടില്ലെന്ന് പരാതി ഉയരുന്നു. പല വിദ്യാത്ഥികളും ട്വിറ്ററിൽ പരീക്ഷ മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് മുന്നോട്ടു വന്നിട്ടുണ്ട്. പരീക്ഷ തുടങ്ങാൻ 50 ദിവസം പോലുമില്ല. ഇതുവരെയായും അപേക്ഷാഫോം പോലും ലഭ്യമായി തുടങ്ങിയിട്ടില്ലെന്ന് ട്വിറ്ററിൽ ഒരു വിദ്യാർത്ഥി പരാതിപ്പെട്ടു.

രാജ്യത്ത് കോവിഡ് കൂടി വരുന്ന സമയത്ത് നീറ്റ് പരീക്ഷ നടത്തി രോഗവ്യാപനം കൂട്ടണമോ എന്ന ചോദ്യവും പലരും ഉയർത്തുന്നുണ്ട്.രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടാനുള്ള ഏക മാർഗ്ഗമാണ് നീറ്റ് പ്രവേശന പരീക്ഷ. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ കനത്ത ഫീസ് കൊടുത്ത് പഠിക്കാൻ സാധിക്കാത്ത രാജ്യത്തെ സാധാരണക്കാരുടെ മക്കൾക്കുള്ള ഏക ആശ്രയം കൂടിയാണ് ഇത്.

2021ഈ വർഷം ഓഗസ്റ്റ് ഒന്നിന് നീറ്റ് പരീക്ഷ രാജ്യവ്യാപകമായി നടത്തും എന്നാണ് പരീക്ഷകളുടെ നടത്തിപ്പ് ചുമതലയുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ ടി എ) അറിയിച്ചിട്ടുള്ളത്. പരീക്ഷയുടെ രജിസ്‌ട്രേഷൻ, സിലബസ്, യോഗ്യത തുടങ്ങിയ കൂടുതൽ വിവരങ്ങൾ എൻ ടി എയുടെ വെബ്‌സൈറ്റിൽ ലഭ്യമാകും എന്ന് അധികൃതർ അറിയിച്ചെങ്കിലും സൈറ്റ് പരതിയ വിദ്യാർത്ഥികൾക്ക് കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചില്ല.

ആപ്‌ളിക്കേഷൻ ഫോമും മറ്റ് വിവരങ്ങളും ഉടൻ ലഭ്യമാകും എന്ന് സൈറ്റിൽ പിന്നീട് അറിയിപ്പ് വന്നുവെങ്കിലും ഇതുവരെയായും വിവരങ്ങൾ ലഭ്യമായിട്ടില്ല.