ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിനേയും 'വെട്ടി' കേന്ദ്രസർക്കാരിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ഐ.സി.എച്ച്.ആർ). ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാംപെയ്ൻ പോസ്റ്ററിൽ നിന്നാണ് നെഹ്രു പുറത്തായത്. വി ഡി സവർക്കറുടെ ചിത്രമാണ് നെഹ്റുവിന് പകരം നൽകിയിരിക്കുന്നത്.

മഹാത്മാഗാന്ധി, ബി.ആർ.അംബേദ്കർ, സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്രപ്രസാദ്, സർദാർ വല്ലഭായ് പട്ടേൽ, ഭഗത് സിങ് എന്നിവർ പോസ്റ്ററിലുണ്ട്. നേരത്തെ മലബാർ സമരനേതാക്കളായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും അടക്കമുള്ള അടക്കമുള്ള 387 പേരെ സ്വാതന്ത്ര്യസമര നായകരുടെ പട്ടികയിൽ നിന്ന് വെട്ടി മാറ്റാനുള്ള ഐ.സി.എച്ച്.ആർ റിപ്പോർട്ട് വലിയ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.

ഇതിന് പിന്നാലെ വാഗൺ ട്രാജഡിയിൽ മരിച്ചവരേയും സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയിൽനിന്ന് ഒഴിവാക്കിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര നിഘണ്ടു (18571947) വിന്റെ അഞ്ചാം വാല്യത്തിൽനിന്ന് വാഗൺ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ പേരുകളും നീക്കം ചെയ്യാനുള്ള നിർദേശമാണ് ഐ.സി.എച്ച്.ആറിന്റെ മൂന്നംഗ സമിതി മുന്നോട്ടു വെച്ചിരിക്കുന്നത്.

1921-ലെ മലബാർ കലാപത്തെ തുടർന്ന് ബ്രിട്ടീഷ് സേന അറസ്റ്റ് ചെയ്തവരെ കോയമ്പത്തൂർ ജയിലിലടയ്ക്കാൻ നവംബർ 19-ന് തിരൂരിൽ നിന്ന് ചരക്ക് വാഗണിൽ കുത്തിനിറച്ച് കൊണ്ടുപോയതിനെ തുടർന്ന് ശ്വാസം കിട്ടാതെ 64 പേർ മരിച്ച സംഭവമാണ് വാഗൺ ട്രാജഡി.