കറാച്ചി: പാക്കിസ്ഥാൻ ക്രിക്കറ്റ് സ്വജനപക്ഷപാതത്തിന്റെ പിടിയിലാണെന്നും താരങ്ങളുടെ ബന്ധങ്ങൾ മാനദണ്ഡമാക്കിയാണ് തിരഞ്ഞെടുപ്പെന്നും ആരോപിച്ച് വെറ്ററൻ താരം ഷോയിബ് മാലിക് രംഗത്ത്.

സിംബാബ്വെ പര്യടനത്തിനുള്ള ടീമിലേക്ക് ക്യാപ്റ്റൻ ബാബർ അസം നിർദേശിച്ച താരങ്ങളെ ഉൾപ്പെടുത്താതിരുന്ന പാക് ക്രിക്കറ്റ് ബോർഡിന്റെ നടപടി വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പാക് ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ഷുഐബ് മാലിക്ക് രംഗത്തുവന്നത്.

ക്രിക്കറ്റ് ബോർഡിന്റെ തീരുമാനങ്ങളിൽ നമുക്ക് ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമുണ്ടാകും. എന്നാൽ പാക് ക്രിക്കറ്റ് ബോർഡിൽ നമുക്ക് ദഹിക്കാനാകാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത്. താരങ്ങളുടെ ബന്ധങ്ങൾ നോക്കി തിരഞ്ഞെടുക്കുന്ന രീതി മാറ്റി അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടീമിലെടുക്കാൻ ശ്രമിക്കണം. ഷുഐബ് മാലിക്ക് പാക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

സിംബാബ്വെയ്ക്കെതിരായ പരമ്പരയിൽ ബാബർ അസം പറഞ്ഞ നിരവധി താരങ്ങളുണ്ട്. എന്നാൽ അവരെയൊന്നും ടീമിലേക്ക് പരിഗണിക്കാൻ ബോർഡ് താത്പര്യം കാണിച്ചില്ല.

ടീമിനെ സംബന്ധിച്ച് ബോർഡിലെ ഓരോരുത്തർക്കും ഓരോ താത്പര്യം കാണും. എന്നാൽ ക്യാപ്റ്റന്റെ വാക്കുകൾ അന്തിമമായിരിക്കണം. കാരണം ഗ്രൗണ്ടിൽ കളിക്കാനിറങ്ങുന്നത് ക്യാപ്റ്റനും അദ്ദേഹത്തിന്റെ ടീമുമാണ്. ഷുഐബ് അഭിമുഖത്തിൽ വ്യക്തമാക്കുന്നു.