യെരുശലേം: മുസ്ലിം രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദ്ദേശം നൽകി ഇസ്രയേൽ. ആണവ ശാസ്ത്രജ്ഞൻ മൊഹ്സിൻ ഫക്രിസാദെ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാൻ തിരിച്ചടിക്കുമെന് സൂചന പുറത്തുവന്നതോടെയാണ് ഇസ്രയേൽ പൗരന്മാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

യുഎഇ, ബഹ്റൈനിൻ, ജോർജിയ, തുർക്കി, ഇറാഖിന്റെ കുർദിഷ് മേഖലകൾ, അഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകരുതെന്നാണ് പൗരന്മാർക്ക് ഇസ്രയേൽ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇറാന്റെ ഭീഷണികൾ വിലപ്പോകില്ലെന്നും എന്തിനെയും നേരിടാൻ ഇസ്രയേൽ തയാറാണെന്നും പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇറാൻ തീരത്തേക്ക് അമേരിക്ക യുദ്ധക്കപ്പലുകൾ നീക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ആണ് കൊലയ്ക്കു പിന്നിലെന്നാണ് ഇറാന്റെ വാദം. അങ്ങനെയെങ്കിൽ ഇസ്രയേലിനു നേരേ ഏതെങ്കിലും ഒരു തരത്തിൽ നീക്കമുണ്ടായാൽ കനത്ത തിരിച്ചടി ലഭിക്കുമെന്ന താക്കീതുമായാണു യുഎസിന്റെ പടനീക്കം. ഇസ്രയേലിന്റെ വാക്കിനു വഴങ്ങിയാണ് ട്രംപിന്റെ നീക്കമെന്നാണ് റിപ്പോർട്ട്. ഏതെങ്കിലും തരത്തിൽ ഇറാൻ തിരിച്ചടിക്കു മുതിർന്നാൽ ഇറാന്റെ ആണവ പരീക്ഷണ കേന്ദ്രങ്ങൾ തകർക്കാനാണ് തീരുമാനമെന്നും വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസമാണ് ഇറാന്റെ ഉന്നത ആണവശാസ്ത്രജ്ഞൻ മൊഹ്സിൻ ഫക്രിസാദെ കൊല്ലപ്പെട്ടത്. ശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ ഇസ്രയേൽ ചാരസംഘടന മൊസാദാണെന്ന് ആരോപണവുമായി ഇറാൻ രംഗത്തെത്തിയിരുന്നു. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തി, ഉടൻ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രതികരിച്ചു.

മൊഹ്സീനെ അംഗരക്ഷകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ ജീവൻ രക്ഷിക്കാനായില്ല. മൊഹ്സിൻ ഫക്രിസാദെയുടെ കൊലപാതകം ഏറ്റവും വലിയ പ്രകോപനമായാണ് കണക്കാക്കുന്നതെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് തലവൻ ഹൊസെയിൻ സലാമി പറഞ്ഞു. പശ്ചിമേഷ്യയിലെ സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിനിടയിലാണ് മൊഹ്സിന്റെ കൊലപാതകം സംഭവിച്ചിരിക്കുന്നത്. ഇസ്ലാമിക് റവലൂഷനറി ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഫക്രിസാദെഹ് ഫിസിക്സ് പ്രൊഫസറായിരുന്നു. 2018ൽ ഇറാന്റെ ആണവപദ്ധതികളെപ്പറ്റിയുള്ള ചർച്ചയിൽ ഫക്രിസാദെഹിന്റെ പേര് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രത്യേകം പരാമർശിച്ചിരുന്നു.

ആണവശാസ്ത്രജ്ഞൻ ഫ്രക്രീസാദിയുടെ കൊലപാതകത്തിൽ നിലപാട് കടുപ്പിച്ച് ഇറാൻ രംഗത്തെത്തിയിരുന്നു. ഇനി മുതൽ ഇറാന്റെ ആണവ പദ്ധതിയിൽ അന്തരാഷ്ട്ര മേൽനേട്ടം വേണ്ടെന്ന നിലപാട് ഫ്രക്രീസാദെയുടെ കൊലപാതകത്തിന് പിന്നാലെ സ്വീകരിച്ച ഇറാൻ ചൊവ്വാഴ്ച ഈ നിയമത്തിന് പാർലമെന്റിൽ അംഗീകാരവും നൽകിയിരുന്നു.

ഇറാന്റെ യുറാനിയം എന്റിച്ച്‌മെന്റ് പദ്ധതികളിൽ ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടം ഒഴിവാക്കുന്നതാണ് ഇറാന്റെ പുതിയ നിയമം. അതിനിടെ യു.എസ് തങ്ങളെ ആക്രമിച്ചാൽ പകരമായി യു.എ.ഇയെ ആക്രമിക്കുമെന്ന് ടെഹ്റാൻ അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സയ്ദിനെ നേരിട്ട് വിളിച്ചറിയിച്ചുവെന്നാണ് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തിരുന്നു.

ഇറാനിൽ നിന്ന് 70 കിലോമീറ്റർ മാത്രം അകലെയുള്ള യു.എ.ഇ ട്രംപിന്റെ അടുത്ത സഖ്യകക്ഷിയാണ്. അടുത്തിടെ ഇസ്രഈലുമായി നോർമലൈസേഷൻ കരാറിൽ ഇവർ ഒപ്പുവെച്ചിരുന്നു. സുരക്ഷ ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ അടുത്ത ബന്ധവും ഇവർ സ്ഥാപിച്ചു കഴിഞ്ഞു. ഇറാൻ മുഹമ്മദ് ബിൻ സയ്ദിനെ വിളിച്ചതിന് തൊട്ടുപിന്നാലെയാണ് ഫ്രക്രീസാദെയുട കൊലപാതകത്തെ അപലപിച്ചുകൊണ്ട് യു.എ.ഇ പ്രസ്താവന ഇറക്കിയത്. ഇത്തരം നടപടികൾ മിഡിൽ ഈസ്റ്റിനെ വീണ്ടും സംഘർഷം നിറഞ്ഞ അവസ്ഥയിലേക്ക് എത്തിക്കുമെന്നാണ് യു.എ.ഇ പ്രസ്താവനയിൽ പറയുന്നത്.