എം ടി വാസുദേവൻ നായരുടെ മകൾ അശ്വതി ചലച്ചിത്ര സംവിധായികയാവുന്നു. എംടിയുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി ഒരുക്കുന്ന ആന്തോളജി ചലച്ചിത്രത്തിലെ ഒരു ചിത്രം സംവിധാനം ചെയ്യുന്നത് അശ്വതി വി നായർ ആണ്. എംടിയുടെ 'വിൽപ്പന' എന്ന കഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. തിരക്കഥ എംടിയുടേത് തന്നെ. ആസിഫ് അലിയും മധുബാലയുമാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ആന്തോളജിയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസർ ചുമതലയുമുണ്ട് അശ്വതിക്ക്.

എംടിയുടെ പത്ത് കഥകളുടെ ചലച്ചിത്രാവിഷ്‌കാരമായ ആന്തോളജിയിൽ മറ്റ് പ്രമുഖ സംവിധായകരാണ് അണിനിരക്കുന്നത്. പ്രിയദർശൻ, സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണൻ, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരാണ് മറ്റ് ചിത്രങ്ങൾ ഒരുക്കുന്നത്. 'ഷെർലക്ക്' എന്ന കഥയാണ് മഹേഷ് നാരായണൻ സിനിമയാക്കുന്നത്. ഫഹദ് ഫാസിൽ ആണ് ഇതിൽ നായകൻ. 'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്' എന്ന കഥയ്ക്കാണ് ലിജോ ജോസ് പെല്ലിശ്ശേരി ദൃശ്യഭാഷ്യം ഒരുക്കുന്നത്. മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രണ്ട് ചിത്രങ്ങളാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്നത്. 'ശിലാലിഖിതം' എന്ന കഥയിൽ ബിജു മേനോൻ ആണ് നായകൻ. മറ്റൊന്ന് എംടിയുടെ തിരക്കഥയിൽ പി എൻ മേനോൻ സംവിധാനം ചെയ്ത 'ഓളവും തീരവും' എന്ന സിനിമയുടെ റീമേക്ക് ആണ്. മോഹൻലാൽ ആണ് ഇതിൽ നായകൻ. 'അഭയം തേടി' എന്ന കഥയാണ് സന്തോഷ് ശിവൻ ചലച്ചിത്രമാക്കുന്നത് സിദ്ദിഖ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക.

പാർവ്വതി, നരെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'കാഴ്ച' എന്ന കഥയാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്നത്. ജയരാജിന്റെ 'സ്വർഗ്ഗം തുറക്കുന്ന സമയ'ത്തിൽ നെടുമുടി വേണു, ഇന്ദ്രൻസ്, സുരഭി ലക്ഷ്മി എന്നിവർക്കൊപ്പം ഉണ്ണി മുകുന്ദനും എത്തുന്നു. രതീഷ് അമ്പാട്ടിന്റെ 'കടൽക്കാറ്റി'ൽ ഇന്ദ്രജിത്ത്, അപർണ്ണ ബാലമുരളി, ആൻ അഗസ്റ്റിൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.