ചെന്നൈ: തെന്നിന്ത്യൻ പ്രേക്ഷകരെ കയ്യിലെടുക്കാൻ പ്രാദേശികമായ ഭാഷകളിൽ കഥ പറയുമെന്ന സൂചന നൽകി സൗത്ത് ഇന്ത്യൻ ആന്തവുമായി ഒടിടി ഭീമന്മാരായ നെറ്റ്ഫ്‌ളിക്‌സ്. കോവിഡ് വ്യാപനത്തിൽ തിയേറ്ററുകൾക്ക് താൽക്കാലികമായി 'പൂട്ടുവീണതോടെ' ചലച്ചിത്ര പ്രേമികളുടെ ആകെയുള്ള ആശ്രയം ഒടിടി പ്ലാറ്റ്‌ഫോമുകളാണ്.

നെറ്റ്ഫ്‌ളിക്‌സും ആമസോണും ഹോട് സ്റ്റാറും അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾ കൊവിഡിന്റെ വരവോടെ ജനപ്രിയമായി മുന്നേറുകയാണ്. മത്സരം മുറുകിയതോടെയാണ് 'പ്രാദേശിക പരീക്ഷിക്കാൻ' നെറ്റ്ഫ്‌ളിക്‌സ് ഒരുങ്ങുന്നത്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ നിന്നുള്ള തദ്ദേശീയമായ കഥകൾ ഇനി നെറ്റ്ഫ്‌ളിക്‌സിൽ കാണാമെന്ന് തന്നെയാണ് സൗത്ത് ഇന്ത്യൻ ആന്തം സൂചിപ്പിക്കുന്നത്.



'നമ്മ സ്റ്റോറീസ്' എന്ന റാപ് ആന്തത്തിൽ മലയാളികളുടെ പ്രതിനിധിയായി നീരജ് മാധവ് ആണ് ഉള്ളത്. . നൂറ് ശതമാനം സാക്ഷരത, ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രാവീണ്യം, റസൂൽ പൂക്കൂട്ടിയുടെ ഓസ്‌കാർ നേട്ടം, മോഹൻലാൽ, മമ്മൂട്ടി, കഥകളി, വള്ളംകളി തുടങ്ങിയവയൊക്കെയാണ് നീരജ് മാധവിന്റെ വരികളിൽ ഉള്ളത്. അറിവ്, സിരി, ഹനുമാൻ കൈൻഡ് എന്നിവരാണ് ആന്തത്തിൽ വരുന്ന മറ്റ് പ്രമുഖർ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രേക്ഷകരോട് സംവദിക്കാൻ പ്രത്യേക ട്വിറ്റർ ഹാൻഡിൽ തുടങ്ങിയതിന് പിന്നാലെയാണ് ഇപോൾ ആന്തവും പുറത്തുവിട്ടിരിക്കുന്നത്.

നെറ്റ്ഫ്ളിക്സിന്റെ പ്രധാന സീരീസുകളിലൊന്നായ നാർകോസിലെ പാബ്ലോ എസ്‌കോബാറിനെ മുണ്ടുടുപ്പിച്ചാണ് ആദ്യം ഇതുസംബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സ് സൂചന നൽകിയത്. തുടർന്ന് പ്രാദേശിക ഭാഷകൾ സൂചിപ്പിച്ചുള്ള ട്വീറ്റുകളും വന്നു തുടങ്ങി. ഇപോൾ എന്തായാലും സൗത്ത് ഇന്ത്യൻ ആന്തവും പുറത്തുവിട്ടിരിക്കുകയാണ്.