കൊച്ചി: 500 ഗ്രാം തൂക്കവുമായി പിറന്ന നവജാത ശിശു ആരോഗ്യവതിയായി ആശുപത്രി വിട്ടു. കളമശ്ശേരി മെഡിക്കൽ കോളേജ് അധികൃതരുടെ മൂന്ന് മാസം നീണ്ട തീവ്രപരിചരണത്തിന് ഒടുവിലാണ് രേഷ്മ -ജോൺസൻ ഡാൽസേവിയർ ദമ്പതികളു കുഞ്ഞ് ആരോഗ്യവതിയായത്. കൂനമ്മാവ് സ്വദേശികളായ ദമ്പതികൾക്കാണ് ഇരുപത്തിയേഴാം ആഴ്ചയിലായിരുന്നു 500 ഗ്രാം മാത്രം ഭാരമുള്ള പെൺകുട്ടി പിറന്നത്.

രക്തസമ്മർദം കൂടിയതിനെത്തുടർന്നാണ് ഇരുപത്തിയേഴാം ആഴ്ചയിൽ രേഷ്മ കുഞ്ഞിന് ജന്മം നൽകിയത്. സ്വകാര്യ ആശുപത്രിയിൽനിന്ന് കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ എത്തിച്ച ശിശു ആശുപത്രി വിട്ടത് 1.5 കിലോ തൂക്കവുമായാണ്.

പൂർണമായും കോവിഡ് ആശുപത്രിയാക്കി കളമശ്ശേരി മെഡിക്കൽ കോളജിനെ മാറ്റിയപ്പോൾ ഗുരുതരാവസ്ഥയിൽ ആയിരുന്ന കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ കഴിയുമായിരുന്നില്ല. ശിശുരോഗ വിഭാഗം മേധാവി ഡോ. ഷിജി ജേക്കബ്, എൻ.ഐ.സി.യു ഇൻ ചാർജ് ഡോ.സിന്ധു സ്റ്റീഫൻ, മെഡിക്കൽ പി.ജി വിദ്യാർത്ഥി ഡോ. ലക്ഷ്മി തുടങ്ങിയ ഡോക്ടർമാരുടെയും എൻ.ഐ.സി.യു ഹെഡ് നഴ്‌സ് ഫ്‌ളെക്സി, നഴ്‌സുമാരായ ധന്യ, ജിബി, മിനു അനീഷ തുടങ്ങിയരുടെയും സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകിയത്. ചികിത്സ പൂർണമായും സൗജന്യമായിരുന്നു.

ശ്വാസംമുട്ടലിനെ തുടർന്ന് മൂന്ന് ആഴ്ച കൃത്രിമ ശ്വസന സഹായിയും രണ്ട് ആഴ്ച ഓക്‌സിജനും നൽകേണ്ടി വന്നു. വിളർച്ച നേരിട്ട കുഞ്ഞിന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തുകയും കുടലിനും വൃക്കക്കും അണുബാധ ഉണ്ടായതിനെത്തുടർന്ന് രണ്ടാഴ്ച പേരൻൈറൽ പോഷകാഹാരവുമാണ് നൽകിയതെന്ന് ഡോ.സിന്ധു സ്റ്റീഫൻ പറഞ്ഞു.