ലണ്ടൻ: സൗദി രാജകുമാരൻ നേരിട്ടിടപെട്ടതോടെ മുൻനിരയിലുള്ള ഒരു ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബ് വാങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ബോറിസ് ജോൺസൺ നേരിട്ടിടപെട്ടതായി സൂചന. ന്യുകാസിൽ യുണൈറ്റഡ് 300 മില്ല്യൺ പൗണ്ടിന് വാങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇടപെട്ടത്. സൗദി രാജകുമാരൻ ആവശ്യപ്പെട്ടതനുസരിച്ചാണിതെന്നാണ് സൂചന. ക്ലബ്ബ് വില്പനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ അത് ആംഗ്ലോ-സൗദി ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കഴിഞ്ഞവർഷം സൗദി രാജകുമാരൻ മുന്നറിയിപ്പ് നൽകിയിരുന്നത്രെ.

സൗദി രാജകുമാന്റെ പരാതി പരിശോധിച്ച് ആവശ്യമായത് ചെയ്യുവാൻ തന്റെ സഹായികളിലൊരാളായ ലോർഡ് എഢി ലിസ്റ്ററിനെ ബോറിസ് ജോൺസൺ ചുമതലപ്പെടുത്തി. പ്രീമിയർ ലീഗിന്റെ ഇടപെടലുകളെ തുടർന്നാണെന്ന് പറയപ്പെടുന്നു, കഴിഞ്ഞ ജൂലായിലാണ് ക്ലബ്ബ് വാങ്ങുന്നതിൽ നിന്നും സൗദി കോടീശ്വരൻ പിൻവാങ്ങുന്നത്. സൗദിയിൽനിന്നുള്ള നിക്ഷേപം ക്ലബ്ബിന് ധാരാളം നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്ന ക്ലബ്ബ് ആരാധകരുടെ പ്രതിഷേധത്തിന് ഇത് ഇടയാക്കിയിരുന്നു.

ഇതേതുടർന്ന് ജോൺസൺ ക്ലബ്ബ് ആരാധകർക്ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. തീരുമാനങ്ങൾ എടുക്കുന്നത് പ്രീമിയർ ലീഗ് വൈകിപ്പിച്ചെന്നും സൗദി കൺസോർഷ്യം എന്തുകൊണ്ട് ക്ലബ്ബ് വാങ്ങുന്നതിൽ നിന്നും പുറകോട്ട് പോയി എന്ന് പ്രീമിയർ ലീഗ് വ്യക്തമാക്കണമെന്നും അതിൽ എഴുതിയിരുന്നു. അതേസായം, ക്ലബ്ബ് വാങ്ങുകയോ വാങ്ങാതിരിക്കുകയോ ചെയ്യുന്നത് അതിൽ ഉൾപ്പെട്ടിരിക്കുന്ന കക്ഷികളുടെ മാത്രം കാര്യമാണെന്നും സർക്കാർ അതിൽ ഇടപെടുകയില്ലെന്നും ബോറിസ് ജോൺസൺ വ്യക്ഗ്തമാക്കിയിരുന്നു. എന്നാൽ, പരോക്ഷമായുള്ള ഈ ഇടപെടൽ ഫലം ചെയ്തു എന്നാണ് കരുതപ്പെടുന്നത്.

തങ്ങളുടേ തീരുമാനം പുനപരിശോധിക്കാൻ പ്രീമിയർ ലീഗ് സന്നദ്ധമയി. സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യം പറഞ്ഞായിരുന്നു ക്ലബ്ബ് വാങ്ങുവാനുള്ള സൗദി കൻസോർഷ്യത്തിന്റെ ഒരുക്കങ്ങൾക്കെതിരെ നേരത്തേ പ്രതിഷേധം ഉയർന്നിരുന്നത്.അതേസമയം സൗദി കൺസോർഷ്യത്തിന്റെ ഓഫർ അംഗീകരിക്കുവാൻ സർക്കാർ തന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നു എന്ന ആരോപണം പ്രീമിയർ ലീഗ് ചീഫ് എക്സിക്യുട്ടീവ് റിച്ചാർഡ് മാസ്റ്റേഴ്സ് നിഷേധിച്ചു. ക്ലബ്ബ് വാങ്ങുവാനോ വാങ്ങാതിരിക്കുവാനോ ഉള്ള സൗകര്യമൊരുക്കാനല്ല, മറിച്ച്, പ്രീമിയർ ലീഗ് നിയമാനുസൃതം പ്രവർത്തിക്കുന്നു എന്ന് ഉറപ്പു വരുത്തുക മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ലോർഡ് ലിസ്റ്ററും പറഞ്ഞു.