കൊച്ചി : ആധുനിക എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ ഉപയോഗിച്ചുള്ള എറണാകുളംനിസാമുദ്ദീൻ മംഗള എക്സ്‌പ്രസിന്റെ ആദ്യ സർവീസ് ഇന്നലെ നടന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണു എറണാകുളത്തു നിന്നു ഡൽഹിക്കുള്ള പ്രതിദിന ട്രെയിനായ മംഗളയ്ക്കു പുതിയ കോച്ചുകൾ ലഭിച്ചത്. 1998ൽ നിർമ്മിച്ച എസി കോച്ചുകളാണു ട്രെയിനിലുണ്ടായിരുന്നത്. കന്നി യാത്രയ്ക്കു സാക്ഷ്യം വഹിക്കാൻ ഹൈബി ഈഡൻ എംപി,റെയിൽവേ ഏരിയ മാനേജർ നിതിൻ നോർബർട്ട്, അസിസ്റ്റന്റ് ഡിവിഷനൽ മെക്കാനിക്കൽ എൻജിനീയർ എം.കെ.സുബ്രഹ്മണ്യൻ എന്നിവർ സ്റ്റേഷനിലെത്തി.

മംഗള എക്സ്‌പ്രസിലെ പഴകിയ തുരുമ്പിച്ച കോച്ചുകൾ മാറ്റി പുതിയതു നൽകണമെന്ന ദീർഘകാല ആവശ്യത്തിനാണു പരിഹാരമുണ്ടായതെന്ന് എംപി പറഞ്ഞു. എറണാകുളത്തു നിന്നുള്ള ദീർഘദൂര ട്രെയിനുകൾക്കു പുതിയ കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യം റെയിൽവേ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും എംപി പറഞ്ഞു.എറണാകുളംപട്‌ന ട്രെയിനിനു ജനുവരിയിൽ എൽഎച്ച്ബി കോച്ചുകൾ അനുവദിക്കുമെന്നു ഏരിയ മാനേജർ നിതിൻ നോർബർട്ട് പറഞ്ഞു.

വേഗം കൂടിയതും സുരക്ഷിതവുമാണ് സ്റ്റെയിൻലസ് സ്റ്റീലിൽ ജർമൻ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച എൽഎച്ച്ബി കോച്ചുകൾ. സീറ്റുകളുടെ എണ്ണം കൂടുതലാണ്. മംഗളയിൽ 123 സീറ്റുകൾ അധികമായി ലഭ്യമാകും. രണ്ടര കോടി രൂപയാണ് ഒരു കോച്ചിന്റെ നിർമ്മാണ ചെലവ്. അപകടമുണ്ടായാൽ കോച്ചുകൾ പരസ്പരം ഇടിച്ചു കയറില്ല. സിസിടിവി ക്യാമറകൾ, വാട്ടർ ഫിൽട്ടർ, ബയോ വാക്വം ശുചിമുറികൾ, ടോയ്ലറ്റുകൾ, സ്‌മോക് ഡിറ്റക്ടർ തുടങ്ങിയ സംവിധാനങ്ങളുണ്ട്.

6 റേക്കുകളാണു മംഗളയ്ക്കുള്ളത്. ഇതിൽ 3 റേക്കുകളാ ആദ്യ ഘട്ടത്തിൽ എൽഎച്ച്ബിയാകുന്നത്. രണ്ടാമത്തെ റേക്ക് ഇന്നും മൂന്നാമത്തെ റേക്ക് 18നും എൽഎച്ച്ബിയാകും. മറ്റു 3 റേക്കുകൾ എൽഎച്ച്ബിയാക്കാനുള്ള പുതിയ കോച്ചുകളും വൈകാതെ അനുവദിക്കുമെന്നു റെയിൽവേ അറിയിച്ചു.