തിരുവനന്തപുരം: രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്ക് രജിസ്‌ട്രേഷൻ ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം പുറത്തുവന്നിട്ട് കുറച്ചു കാലമായി. പുതിയ ഐടി നിയമം അനുസരിച്ചാണ് ഓൺലൈൻ മാധ്യമങ്ങൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയത്. ഇതിന്റെ ഭാഗമായി മലയാളത്തിൽ നിന്നടക്കം എല്ലാ ഓൺലൈൻ മാധ്യമങ്ങൾക്കും രജിസ്‌ട്രേഷൻ ഏർപ്പെടുത്തി കേന്ദ്രസർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്. ഏതെങ്കിലും ഒരു അംഗീകൃത സംഘടനയ്ക്ക് കീഴിലാണ് രജിസ്‌ട്രേഷൻ നടപടികൾ ചെയ്യേണ്ടത്. ഇതിനായി കേരളത്തിൽ നിന്നും മലയാളത്തിലെ ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ 'കോം ഇന്ത്യക്കും കേന്ദ്ര അംഗീകാരം ലഭിച്ചിട്ടുണ്ട്.

കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഇന്ത്യയിലെ മൂന്നാമത്തേയും, മലയാളത്തിലെ ഏക സംഘടനയുമാണ് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ എന്ന കോം ഇന്ത്യ. മറുനാടൻ മലയാളി ഓൺലൈൻ അടക്കം 27 ഓൺലൈൻ മാധ്യമങ്ങളാണ് ഇതിനോടകം കോം ഇന്ത്യക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓൺലൈൻ മാധ്യമങ്ങളുടെ രജിസ്‌ട്രേഷൻ നടപടികളുമായി സംഘടന കൂടുതൽ മുന്നോട്ടു പോകാൻ ഒരുങ്ങുകയാണ്. കൂടുതൾ അംഗങ്ങളെയും സംഘടനയുടെ ഭാഗമാക്കാനാണ് നീക്കം.

കോം ഇന്ത്യക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കോം ഇന്ത്യക്ക് പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരത്തു ചേർന്ന വർഷിക ജനറൽ ബോഡിയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുൻ കമ്മറ്റിയെ നിലനിർത്താൻ തീരുമാനിച്ചപ്പോൾ വിൻസെന്റ് നെല്ലിക്കുന്നേലിനെ ( സത്യം ഓൺലൈൻ ) പ്രസിഡന്റായും, അബ്ദുൽ മുജീബിനെ ( കെ.വാർത്ത ) സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു. കെ.കെ ശ്രീജിത്താണ് ( ട്രൂവിഷൻ ന്യൂസ് ) ട്രഷറർ.

മറ്റു ഭാരവാഹികൾ ഇവരാണ്: സോയിമോൻ മാത്യു (മലയാളി വാർത്ത) - വൈസ് പ്രസിഡന്റ്, അജയ് മുത്താന (വൈഗ ന്യൂസ്), കെ ബിജുനു (കേരള ഓൺലൈൻ ന്യൂസ് ) ജോ. സെക്രട്ടറിമാർ. അൽ അമീൻ ( ഇ വാർത്ത ), ഷാജൻ സ്‌കറിയാ (മറുനാടൻ മലയാളി), ഷാജി (എക്സ്‌പ്രസ്സ് കേരള), ബിനു ഫൽഗുണൻ , രാഗേഷ് സനൽ (അഴിമുഖം) , സാജ് കുര്യൻ (സൗത്ത് ലൈവ്), വിജേഷ് (ഈസ്റ്റ് കോസ്റ്റ് ഡയ്‌ലി), കുഞ്ഞിക്കണ്ണൻ മുട്ടത്ത് (കാസർഗോഡ് വാർത്ത), കെ.ആർ.രതീഷ് (ഗ്രാമജോതി) - എക്‌സിക്യുട്ടീവ് അംഗങ്ങൾ.

ഡിജിറ്റൽ മാധ്യമങ്ങളുടെ പ്രാധാന്യം വർധിച്ചു

പുതിയ സാഹചര്യത്തിൽ, ഓൺലൈൻ മീഡിയകളുടെ പ്രാധാന്യം മുമ്പെത്തെക്കാൾ പത്തിരിട്ടി വർധിച്ചെന്ന് വാർഷക യോഗം വിലയിരുത്തി. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും, ഡിജിറ്റൽ മാധ്യമ മേഖല ഉത്തരവാദിത്വ പൂർണമായ പ്രവർത്തനമാണ് കാഴ്ചവച്ചിരിക്കുന്നത്.
കോവിഡ് പ്രതിസന്ധി എല്ലാ മേഖലയെന്നതുപോലെ ഓൺലൈൻ മാധ്യമങ്ങളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ച സാഹചര്യത്തിൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നും അനുഭാവപൂർവമായ സമീപനം, ഓൺലൈൻ മീഡിയകളോട് ഉണ്ടാകണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

കോം ഇന്ത്യയുടെ കീഴിലുള്ള ഇന്ത്യൻ ഡിജിറ്റൽ പബ്ലീഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിലിനും, കോം ഇന്ത്യയ്ക്കും അംഗീകാരം നൽകിയതിൽ, കേന്ദ്ര സർക്കാറിനും കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനും ജനറൽ ബോഡിയോഗം കൃതഞ്ജത അറിയിച്ചു . ഈ വർഷം ആദ്യം പുതിയ നിയമം നിലവിൽ വന്ന ശേഷം കേന്ദ്ര സർക്കാർ അംഗീകാരം നല്കിയ രാജ്യത്തെ ആകെയുള്ള 3 സംഘടനകളിൽ ഒന്നാണ് കോം ഇന്ത്യയും കോം ഇന്ത്യയുടെ കീഴിലുള്ള ഇന്ത്യൻ ഡിജിറ്റൽ പബ്ലീഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിലും.

സംഘടനയിൽ പുതിയ അംഗത്വത്തിന് അപേക്ഷിക്കാം

പുതിയതായി അപേക്ഷ നൽകിയ ഓൺലൈൻ മാധ്യമങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി അംഗത്വം നൽകാനും കോം ഇന്ത്യയുടെ വാർഷിക യോഗത്തിൽ തീരുമാനമായിട്ടുണ്ട്. നിലവിൽ ഇരുപത്തിയഞ്ച് അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഈ അപേക്ഷകളുടെ സൂഷ്മ പരിശോധനകൾക്ക് ശേഷം ബന്ധപ്പെട്ട മീഡിയകളെ ഔദ്യോഗികമായി തീരുമാനം അറിയിക്കും.

പുതുതായി കോം ഇന്ത്യയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കും, യൂട്യൂബ് ചാനലുകൾക്കും www.comindia.org എന്ന വെബ് സൈറ്റ് വഴിയോ 4comindia@gmail.com എന്ന മെയിലിൽ അപേക്ഷിക്കാവുന്നതാണ്. വാർത്ത വിഭാഗത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ മാത്രമാണ് പരിഗണിക്കുക.