ദോഹ: ഖത്തറിൽ പുതിയ കറൻസികൾ പുറത്തിറക്കി. ഖത്തറി റിയാൽ 200ന്റെ പുതിയ നോട്ടുകളാണ് പുറത്തിറക്കിയത്. ഖത്തരി റിയാൽ ബാങ്ക് നോട്ടുകളുടെ അഞ്ചാം സീരീസിൽ പുതിയ ഇരുന്നൂറിന്റെ നോട്ടും പുതിയ ഡിസൈനുകളിലുള്ള മറ്റ് നോട്ടുകളുമാണ് പുറത്തിറക്കിയത്. ഖത്തർ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ പുതിയ കറൻസികൾ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 18 വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

മൂന്നുമാസത്തിനുള്ളിൽ പൊതുജനങ്ങൾക്ക് ഖത്തരി റിയാലിന്റെ പഴയ കറൻസികൾ പ്രാദേശിക ബാങ്കുകളിൽ നിന്നും അതിന് ശേഷം ഖത്തർ സെൻട്രൽ ബാങ്കിൽ നിന്നോ മാറ്റി വാങ്ങാം. ശൈഖ് അബ്ദുല്ല ബിൻ ജാസിം ആൽഥാനിയുടെ കൊട്ടാരം, ഖത്തർ നാഷണൽ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട് എന്നിവയുടെ ചിത്രങ്ങൾ പതിപ്പിച്ചതാണ് 200 റിയാലിന്റെ പുതിയ നോട്ട്. നിലവിലുള്ള 1,5,10,50,100,500 എന്നീ ഖത്തരി റിയാൽ നോട്ടുകൾ പുതിയ ഡിസൈനുകളിൽ പുറത്തിറക്കി. ഖത്തർ ദേശീയ പതാക, ഖത്തരി സസ്യജാലങ്ങൾ, ഖത്തരി വാസ്തുവിദ്യയെ പ്രതിനിധാനം ചെയ്യുന്ന അലങ്കരിച്ച ഗേറ്റ് എന്നിവയാണ് നോട്ടുകളുടെ മുൻവശത്തെ ഡിസൈനിലുള്ളത്.

ഖത്തറിന്റെ പാരമ്പര്യം, ഇസ്ലാമിക ചരിത്രം, സസ്യജീവജാലങ്ങൾ, വിദ്യാഭ്യാസം, കായികം, സമ്പദ് വ്യവസ്ഥയുടെ പുരോഗതി എന്ന ഉൾക്കൊള്ളുന്നതാണ് നോട്ടിന്റെ പിന്നിലെ ഡിസൈൻ. കാഴ്ചശക്തിയില്ലാത്തവർക്ക് തൊട്ട് മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലാണ് നോട്ടിലെ മൂല്യങ്ങളും തിരശ്ചീന രേഖകളും അച്ചടിച്ചിരിക്കുന്നത്. നോട്ട് വെളിച്ചത്തിൽ കാണിക്കുമ്പോൾ മുൻവശത്ത് അപൂർണമായ ആകൃതിയും പിന്നിൽ കറൻസിയുടെ മൂല്യവും പ്രതിഫലിക്കും. ദേശീയ ചിഹ്നത്തിന്റെ വാട്ടർമാർക്ക്, അക്കങ്ങളുടെ മൂല്യം എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്.