റാസൽഖൈമ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റാസൽഖൈമയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീട്ടി. നിലവിലെ നിയന്ത്രണങ്ങൾ ഏപ്രിൽ എട്ട് വരെ തുടരുമെന്ന് എമിറേറ്റിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‍മെന്റ് ടീം അറിയിച്ചു. ഫെബ്രുവരി പത്ത് മുതൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഇപ്പോൾ അടുത്ത മാസം എട്ട് വരെ നീട്ടിയത്.

പബ്ലിക് ബീച്ചുകളിലും പാർക്കുകളിലും ആകെ ശേഷിയുടെ എഴുപത് ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ഷോപ്പിങ് മാളുകളിൽ അറുപത് ശതമാനം ആളുകൾക്ക് പ്രവേശിക്കാം. പൊതുഗതാഗത സംവിധാനങ്ങൾ, സിനിമാ തീയറ്ററുകൾ, വിനോദ പരിപാടികൾ, ഫിറ്റ്നസ്‍ സെന്ററുകൾ, ജിംനേഷ്യം, പൂളുകൾ, ഹോട്ടലുകളിലെ പ്രൈവറ്റ് ബീച്ചുകൾ എന്നിവിടങ്ങളിൽ പരമാവധി ശേഷിയുടെ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ.

വിവാഹം പോലുള്ള കുടുംബ, സാമൂഹിക ചടങ്ങുകളിൽ പത്ത് പേരും മരണാനന്തര ചടങ്ങുകളിൽ പരമാവധി ഇരുപത് പേരും മാത്രമേ പങ്കെടുക്കാവൂ. പൊതുസ്ഥലങ്ങളിൽ ആളുകൾ തമ്മിൽ രണ്ട് മീറ്റർ അകലം പാലിക്കണം. റസ്റ്റോറന്റുകളിലും കഫേകളിലും ടേബിളുകൾ തമ്മിൽ രണ്ട് മീറ്റർ അകലം വേണം. ഒരു കുടുംബത്തിലെ അംഗങ്ങൾ അല്ലെങ്കിൽ നാല് പേരിൽ കൂടുതൽ റസ്റ്റോറന്റുകളിലും കഫേകളിലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.