കണ്ണൂർ: ദേശീയ പാതയിൽ പുതുതായി 700 ക്യാമറകൾ കൂടി സ്ഥാപിക്കാനൊരുങ്ങി കേരള റോഡ് സുരക്ഷാ അഥോറിറ്റി. റോഡപകടങ്ങൾ കുറക്കാനും നിയമലംഘനങ്ങൾ കണ്ടെത്താനുമാണ് ക്യാമറകൾ സ്ഥാപിക്കുന്നതെന്ന് കേരള റോഡ് സുരക്ഷാ അഥോറിറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടർ ടി ഇളങ്കോവൻ പറഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ കെൽട്രോണാണ് ക്യാമറകൾ നിർമ്മിക്കുന്നത്. നിലവിൽ ദേശീയ പാതകളിലുള്ള ഇരുന്നൂറ്റമ്പതോളം ക്യാമറകൾ ഒഴിവാക്കി പുതിയത് സ്ഥാപിക്കും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ക്യാമറ സ്ഥാപിക്കുന്നതിന് കേരള റോഡ് സുരക്ഷാ അഥോറിറ്റി തന്നെയാണ് ഫണ്ട് ചെയ്യുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾക്ക് വാഹനങ്ങളിൽ ഉള്ളിൽ ഇരിക്കുന്നവരെയും കാണാനാകും.

ഡ്രൈവർ മൊബൈൽ ഉപയോഗിക്കുകയോ, യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുകയോ ചെയ്താൽ ക്യാമറ അക്കാര്യം കണ്ടെത്തും. പൊലീസ് അന്വേഷണങ്ങൾക്ക് സഹായകമാകുന്ന രീതിയിൽ വാഹനങ്ങളുടെ നമ്പർ വ്യക്തമായി പതിയുന്ന രീതിയിലാണ് ക്യാമറകൾ സ്ഥാപിക്കുക. വാഹനങ്ങൾ അമിത വേഗതയിൽ സഞ്ചരിക്കുന്നത് കണ്ടെത്താനും ക്യാമറകൾ സഹായകമാകും.