കോഴിക്കോട്: ഓൺലൈൻ ക്ലാസിനായി അമ്മയുടെ മൊബൈൽ കിട്ടിയപ്പോൾ സോഷ്യൽ മീഡിയയിൽ കയറാനൊരു മോഹം. അങ്ങനെ ഒൻപതാം ക്ലാസുകാരി ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവുമായി അടുത്തു.

കാമുകനെ കാണാൻ രണ്ട തവണ വീട്ടിൽ നിന്ന് നുണ പറഞ്ഞിറങ്ങി. ഒരു തവണ എറണാകുളത്തേക്കും ഒരു തവണ പെരിന്തൽമണ്ണയിലേക്കും. പക്ഷേ, അതൊരു ചതിയായിരുന്നു എന്ന മനസ്സിലാക്കാൻ പെൺകുട്ടി വൈകി.

സ്വാകാര്യ ചിത്രങ്ങൾ പുറത്താക്കുമെന്ന് ഭയപ്പെടുത്തി പെൺകുട്ടിയുടെ നാലരപവൻ സ്വർണവും പണവും കാമുകൻ കവർന്നു. പിന്നീട് ആത്മഹത്യയുടെ വക്കിലെത്തിയ പെൺകുട്ടിയുടെ പെരുമാറ്റത്തിലെ പ്രശ്നം ശ്രദ്ധിച്ച വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് കുട്ടിയുടെ ജീവിതത്തിലുണ്ടായ ദുരന്തം വീട്ടുകാർ അറിഞ്ഞത്.

യുവാവുമായി വീട്ടുകാർ സംസാരിച്ചെങ്കിലും, വീട്ടുകാരെ ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് വീട്ടുകാർ കസബ പൊലീസിൽ പരാതി നൽകി. കേസിൽ യുവാവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം സ്വദേശികളായ ഷറഫലിയും സുഹൃത്ത് രാഗേഷുമാണ് പൊലീസ് പിടിയിലായത്.