ന്യൂഡൽഹി: പെട്രോളിയം, ടൂറിസം വകുപ്പുകളുടെ സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു. അപ്രതീക്ഷിതമായി കിട്ടിയ വകുപ്പാണ് പെട്രോളിയം വകുപ്പെന്നും ഭാരിച്ച ഉത്തരവാദിത്വമാണ്, പഠിച്ച് വേണ്ടതുപോലെ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റത്. പെട്രോളിയം, പ്രകൃതിവാക മന്ത്രി ഹർദീപ് സിങ് പുരി സുരേഷ് ഗോപിയെ സ്വീകരിച്ചു. വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.

കൊല്ലം തീരത്തെ എണ്ണഖനന സാധ്യത പരിശോധിക്കും. ടൂറിസത്തിൽ പുതിയ പടവുകൾ സൃഷ്ടിക്കും. ആരാധിക്കപ്പെടുന്ന രീതിയിലേക്ക് ഇന്ത്യൻ ടൂറിസത്തെ മാറ്റിയെടുക്കും. ലോകത്തിനായുള്ള ഒരു ദേശീയ പാക്കേജാണ് ലക്ഷ്യം. വിശദമായി പഠിച്ച് ഉചിതമായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. സുപ്രധാന ചുമതലയാണ് പ്രധാനമന്ത്രി തന്നെ ഏൽപ്പിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ പെട്രോളിയം മന്ത്രാലയത്തിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ:

'വലിയ ചുമതലയാണ് ഏറ്റെടുക്കുന്നതെന്ന് എനിക്കറിയാം. ആ മിനിസ്ട്രിയെ സംബന്ധിച്ച് ഞാൻ പൂജ്യത്തിൽ നിന്ന് തുടങ്ങണം. അതെല്ലാം പഠിച്ച ശേഷം പ്രധാനമന്ത്രി നിയോഗിക്കുന്ന പാനലിൽ നിന്നും കാര്യങ്ങൾ മനസിലാക്കിയ ശേഷം വേണം തുടങ്ങാൻ. എനിക്ക് ശരിക്കും യുകെജിയിൽ കയറിയ അനുഭവമാണ്.

പെട്രോളിന്റെ വില കുറയണമെങ്കിൽ ആവശ്യമായ സോഴ്സ് ഉണ്ടാവണം. കാവേരി തീരത്തും പിന്നെ കൊല്ലത്ത് അങ്ങനെയൊരു സാദ്ധ്യതയുണ്ടെന്ന് കേട്ട്‌കേൾവിയുണ്ട്. മലയാളിയായ ഒരു മന്ത്രിയാണ് ഈ മുറിയിൽ ഇരിക്കുന്നത്. കൊല്ലത്തെ കാര്യം പരിശോധിച്ച് മുന്നോട്ട് പോകാൻ കഴിയുമെങ്കിൽ അത് തീർച്ചയായും ചെയ്യും. പ്രധാനമന്ത്രിയുമായി ചർച്ച ചെയ്ത് കേരളത്തെ ഇന്ത്യൻ ടൂറിസത്തിന്റെ തിലകക്കുറിയാക്കും.അടുത്ത വർഷം അപകടരഹിതമായും പൂരപ്രേമികളുടെ ഇഷ്ടത്തിനുമനുസരിച്ചുള്ള തൃശൂർ പൂരമാകും നടക്കുക. അതിനുവേണ്ടിയാണ് ജനങ്ങൾ എന്നെ ജയിപ്പിച്ച് ഇങ്ങോട്ടേക്ക് വിട്ടത്.

ശേഷം ട്രാൻസ്പോർട്ട് ഭവനിലുള്ള ടൂറിസം വകുപ്പ് കാര്യാലയത്തിലേക്ക് സുരേഷ് ഗോപി എത്തി ടൂറിസം വകുപ്പിന്റെ ചുമതലയേറ്റെടുത്തു. ഒരിടത്തും നിരാശനാകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ചുമതലയേറ്രെടുത്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. കേരളത്തിൽ നിന്നുള്ള മറ്റൊരു മന്ത്രിയായ ജോർജ് കുര്യന്ും ഇന്് ചുമതലയേൽക്കും. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളാണ് ജോർജ് കുര്യന് ലഭിച്ചത്.