കല്‍പ്പറ്റ: നമ്പര്‍ പ്ലേറ്റും സീറ്റ് ബെല്‍റ്റും ഇല്ലാത്ത ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയ്ക്ക് വാഹന ഉടമയ്ക്ക് എതിരെ കേസ്. മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാനെതിരെയാണ് കേസെടുത്തത്. ഒന്‍പത് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 45,500 രൂപ പിഴയും ചുമത്തി. സുലൈമാന് എതിരെയാണ് എല്ലാ കുറ്റങ്ങളും ചുമത്തിയത്. ലൈസന്‍സ് ഇല്ലാതെ ഓടിക്കാന്‍ വാഹനം വിട്ടു നല്‍കിയതിലും ഉടമക്കെതിരെ കേസുണ്ട്.

ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ചുമത്തിയത്. നേരത്തെ, ലൈസന്‍സ് വിവരങ്ങള്‍ കണ്ണൂര്‍ ആര്‍ടിഒയില്‍ നിന്ന് തേടിയിരുന്നു. ആകാശിന്റെ ലൈസന്‍സ് വിവരങ്ങള്‍ ലഭിച്ചാല്‍ ലൈസന്‍സ് ഇല്ലെന്ന കുറ്റം ഒഴിവാകും. വാഹനത്തിന്റെ ആര്‍സി സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതേസമയം, ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വാഹനത്തിന്റെ രൂപമാറ്റം വരുത്തിയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്. ഏഴാം തീയതി വയനാട്ടിലൂടെ നടത്തിയ യാത്രയുടെ ദൃശ്യങ്ങള്‍ ഇന്ന് പൊലീസില്‍ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയുണ്ടായത്.

അതേസമയം, നമ്പര്‍ പ്ലേറ്റും സീറ്റ് ബെല്‍റ്റും ഇല്ലാത്ത ജീപ്പ് ആകാശ് തില്ലങ്കേരി ഓടിച്ചെന്ന കേസില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നടപടി സ്വീകരിക്കാന്‍ ജോയിന്റ് കമ്മിഷണര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാഹനം ഓടിക്കുന്നത് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണ് എന്ന് മനസിലാക്കുന്നുവെന്നും ഇത്തരം വാഹനങ്ങള്‍ പൊതുനിരത്തില്‍ ഉണ്ടാകാനേ പാടില്ലെന്നും ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ യാത്ര. വയനാട്ടിലെ പനമരം നഗരത്തിലൂടെ യാത്ര ചെയ്യുന്ന വിഡീയോയാണ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ജീപ്പിലാണ് സവാരി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടെന്നും നടപടിയുണ്ടാകുമെന്നും മോട്ടര്‍ വാഹന വകുപ്പ് ഇന്നലെ വ്യക്തമാക്കിയിരുന്നു. നേരത്തെയും നിരവധി തവണ നിയമ ലംഘനം നടത്തിയ കെഎല്‍ പത്ത് ബി 3724 രജിസ്ട്രേഷനുളള വാഹനമാണ് ഇത്. 2021ലും 2023ലുമാണ് വിവിധ നിയമലംഘനത്തിന് എംവിഡി ജീപ്പ് പൊക്കിയത്. 25000 രൂപയാണ് ഒടുവില്‍ പിടികൂടിയപ്പോള്‍ പിഴയിട്ടത്.